ഞായറാഴ്‌ച, നവംബർ 27, 2011

മുണ്ടോളിക്കും മംഗല്യം..എല്ലാരും ബന്നോളീ.. കോയി ബിരിയാണി തിന്നോളി..

പ്രിയപ്പെട്ടവരേ, 'ഒരു ദുബായിക്കാരന്‍' എന്ന ഞാന്‍ ബൂലോകത്ത് എത്തിയിട്ട് ഏതാണ്ട് ആറു മാസമാകുന്നു. ബ്ലോഗിങ്ങിന്റെ abcd അറിയാത്ത എനിക്ക് ബ്ലോഗ്‌ തുടങ്ങാന്‍ പ്രോത്സാഹനം തന്ന എന്റെ സുഹൃത്ത്‌ ദീപ്തിക്കും, ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന എന്റെ സീനിയറും ബ്ലോഗറുമായ അമ്ജിത് ഇക്കയ്ക്കും, എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

വിരലില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമേ എന്റേതായി പുറത്തു വന്നിട്ടുള്ളൂ..അത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.!! ഈ പോസ്റ്റുകള്‍ എല്ലാം ഉദാത്തവും ഉത്കൃഷ്ടവും മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടീകരിക്കുന്ന അമൂല്യ മുത്തുകള്‍ ആണെന്നുമുള്ള ബുദ്ധി ജീവി അവകാശ വാദങ്ങള്‍ ഒന്നും എനിക്കില്ല. ഇനി ഉണ്ടാകാനും പോന്നില്ല!! എന്റെ തോന്നലുകളും അനുഭവങ്ങളും എനിക്ക് പറ്റിയ അക്കിടികളും ഹാസ്യ രൂപേനെ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.

എന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് ബൂലോകത്ത് നിന്നും ഇതുവരെ നല്ല പ്രോത്സാഹാനമാണ് ലഭിച്ചത്. നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹവും പ്രോത്സാഹനവും കൊണ്ടാണ് പുലികളും സിംഹങ്ങളും വിരാചിക്കുന്ന ബൂലോകത്ത് ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ പോലെയുള്ള ഒരു എലിക്കുട്ടിക്കു പറ്റിയത്. ബ്ലോഗിലോ മ ഗ്രൂപ്പിലോ വെച്ച് വാക്കാലെയോ നോക്കാലെയോ കമെന്റാലെയോ നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അതിനൊക്കെയിപ്പോള്‍ ക്ഷമ ചോദിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത വിഷയത്തില്‍ മാത്രമാണെന്നും വ്യക്തിപരമായി വിദ്വേഷമോ പിണക്കമോ ആരോടുമില്ല എന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

നന്ദി രേഖപ്പെടുത്തലും മാപ്പ് പറച്ചിലും കണ്ടപ്പോള്‍ ബ്ലോഗെഴുത്തും നിറുത്തി ഇവന്‍ നാടുവിടുകയാണെന്ന് കരുതി നിങ്ങള്‍ സന്തോഷിച്ചെങ്കില്‍ 'അത് വെറും അതിമോഹമാണ്'. ഇനിയും കുറേക്കാലം കൂടി നിങ്ങള്‍ എന്നെ സഹിച്ചേ പറ്റുള്ളൂ. 'കണ്ടക സാറ്റെര്‍ഡേ' കൊണ്ടേ പോകുള്ളൂ എന്നല്ലേ!! പിന്നെ ഈ നന്ദി പറച്ചിലും ക്ഷമ ചോദിക്കലുമൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. എന്റെ കല്യാണം പ്രമാണിച്ച് കുറച്ചു ദിവസത്തെ ഇടവേളയെടുക്കാന്‍ പോവാണ്.

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ" എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും! സത്യം പറഞ്ഞാല്‍ അങ്ങനെ എനിക്കും തോന്നാതിരുന്നില്ല! നാട്ടുനടപ്പനുസരിച്ച് ഇപ്പോള്‍ തന്നെ ഞാന്‍ Over Aged ആണ് പോലും. കോയമ്പത്തൂരില്‍ എന്റെ സീനിയറായി പഠിച്ച ചേട്ടന്മാരും ചെന്നൈയില്‍ ഒരുമിച്ചു ജോലി ചെയ്ത സമ പ്രായക്കാരായ പെണ്‍കുട്ടികളും ഇപ്പോഴും അവിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. പക്ഷെ എന്റെ നാട്ടില്‍ 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെയും 24 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും കെട്ടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയില്ലേലും അയല്‍ക്കാരന്റെ കാര്യം നോക്കാന്‍ 'ഞമ്മളെ' നാട്ടുകാര്‍ക്ക് ഭയങ്കര ശുഷ്കാന്തിയാ..

എന്റെ കാര്യത്തിലും ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. കോഴ്സ് തീരട്ടെ, ജോലിയാവട്ടെ, പെങ്ങടെ കല്യാണം കഴിയട്ടെ എന്നെല്ലാം പറഞ്ഞു കുറേക്കാലം തടിതപ്പി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കല്യാണം അടുത്ത വരവിനാവട്ടെ എന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ ചോദ്യം കേട്ടപ്പോള്‍ സകല കണ്ട്രോളും പോയി.

"നീ ബൈക്കിലും കാറിലും ഒക്കെ പോണതല്ലേ..നിനക്ക് വല്ല അപകടോം ഉണ്ടായിട്ടുണ്ടോ? ..സത്യം പറ...ഇപ്പൊ എല്ലാത്തിനും ചികിത്സയുണ്ട് "

കളിച്ചു കളിച്ചു എന്റെ 'പുരുഷത്തത്തത്വത്തില്‍' തൊട്ടാണ് അവന്റെ കളി!! "പോടാ @$%@!# മോനെ നീ നിന്റെ കാര്യം നോക്കിയാല്‍ മതി" എന്ന് പറഞ്ഞു അവനെ ഓടിച്ചു. അതോടെ അവന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഞാന്‍ ഔട്ട്‌ ആയി.

പാമ്പന്‍ പാലം പോലെ സ്ട്രോങ്ങായ എന്നെ നോക്കി ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു? ദേഷ്യം മാറിയപ്പോള്‍ സിറ്റുവേഷന്‍ ഞാനൊന്ന് അനലൈസ് ചെയ്തു നോക്കി. എന്റെ പ്രൊഡക്ഷന്‍ സിസ്ടത്തിന്റെ കപ്പാസിറ്റിയില്‍ അവനു ഡൌട്ട് വന്നെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കാളും നാലഞ്ച് വയസ്സ് താഴത്തുള്ള കസിന്‍സൊക്കെ പെണ്ണുകെട്ടി രണ്ടും മൂന്നും പിള്ളാരെയുണ്ടാക്കി ആണായി നെഞ്ചും വിരിച്ചു നടക്കുന്നു. ഞാന്‍ മാത്രം പഠിപ്പ്, ജോലി എന്നൊക്കെ പറഞ്ഞു കുറെക്കാലമായി കല്യാണം മാറ്റിവെക്കുന്നു. 

ചോദ്യം ചോദിയ്ക്കാന്‍ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഞമ്മളെ ബേജാറ് ആരറിയുന്നു?. 'മേലെ ആകാശോം താഴെ ഭൂമീം അതിന്റെടേല്‍ ഫേസ് ബുക്കും' എന്ന വിചാരത്തില്‍ നടക്കുന്ന ചെക്കന്മാര്‍ പെണ്ണ് കെട്ടിയതിനു ശേഷം 'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ' എന്നീ ഹലാക് ചോദ്യങ്ങള്‍ കേട്ട് നട്ട പെരാന്തായി നടക്കുന്നത് കാണുമ്പോള്‍ ധൈര്യത്തോടെ ആരാ ഈ ഏര്‍പ്പാടിന് നിന്ന് കൊടുക്കുക? 'ന ഹസ്‌ബെന്ഡ് സ്വാതന്ത്ര്യമർഹതി ' എന്നല്ലേ വിവരമുള്ള ആരോ പറഞ്ഞു വെച്ചത്!! 

ഉത്തരാധുനിക കവികളില്‍ പ്രമുഖനും കൂതറ കവിതകളുടെ ഉപക്ഞാതാവുമായ ശ്രീ ഹരിശങ്കറിന്റെ സില്‍സില എന്ന കവിത സമാഹാരത്തിലെ 'കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല' എന്ന വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, ജുമൈറ ബീച്ച്, ദുബായ് മാള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നും  ബ്രിട്ടിനി സ്പിയേഴ്സിന്റെ കണ്‍സേര്‍ട്ടിന്(concert) പോയും ജീവിതം സില്‍സിലയാക്കുന്ന ഞാനെന്ന ബാച്ചിലര്‍ ഏകാധിപതിക്ക് നേരെയുള്ള 'മുല്ലപ്പൂ' മുന്നേറ്റമാണ് പെണ്ണ് കെട്ടല്‍ എന്നാണു സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പല എക്സ്ക്യൂസുകള്‍ പറഞ്ഞു കുറേക്കാലം പിടിച്ചു നിന്നത്. സ്നേഹ നിധികളായ നാട്ടുകാരുടെയും വാത്സല്യത്തിന്റെ നിറ കുടങ്ങളായ കുടുംബക്കാരുടെയും കൃമി കടി സഹിക്കാതായപ്പോള്‍ അഞ്ചാറ് മാസം മുന്‍പ് വീട്ടുകാര്‍ എന്റെ കല്യാണം ഉറപ്പിച്ചു. ഇനിയും മസില്‍ പിടിച്ചാല്‍ 'ഡോക്ടര്‍ നാരായണ റെഡ്ഢിയുടെ' അഡ്രെസ്സ് വീട്ടുകാര്‍ തന്നാലോ എന്ന് ഭയന്നു ഇപ്രാവശ്യം ഞാനും കല്യാണത്തിന് സമ്മതിച്ചു. എന്തു ചെയ്യാം കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ !!

കല്യാണം ഡിസംബറില്‍ അല്ലേയെന്ന് കരുതി ഇത്രയും കാലം ടെന്‍ഷന്‍ ഫ്രീ ആയി നടക്കുകയായിരുന്നു.കൃഷ്ണനും രാധയും ഹിറ്റ്‌ ആയതു പോലെ എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് ! ഡിസംബര്‍ പത്തിനാണ് എന്റെ കല്യാണം എന്ന മഹാ സംഭവം നടക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുമായ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എല്ലാ ബ്ലോഗേഴ്സ് സുഹൃത്തുക്കളെയും എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.

കല്യാണത്തിന് വരുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊക്കെ വായിച്ചു നോക്കിയിട്ട് വന്നേച്ചാല്‍ മതി.
  • കല്യാണം എന്റെ വീട്ടില്‍ വെച്ചാണ്‌. വീട് വടകരയ്ക്ക് അടുത്തുള്ള എടച്ചേരിയിലാണ്. നാട്ടിലെ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. നാട്ടിലെ റോഡ്‌ പണിയുന്നത് PWD യാണ്. അല്ലാതെ ദുബായ് RTA അല്ല. ഡ്യൂട്ടി ഫ്രീ വഴി നാട്ടിലേക്കു റോഡ്‌ കൊണ്ട് വരാനുള്ള വകുപ്പില്ല. അതുകൊണ്ട് എല്ലാരും ഉള്ള റോഡ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്യണം. 
  • ആരോടും റെജിസ്ട്രെഷന്‍ ഫീ ഈടാക്കുന്നതല്ല. (സ്പോണ്‍സര്‍മാരെ കിട്ടിയില്ല എന്ന് പറഞ്ഞു അവസാനം ഞാന്‍ പറ്റിക്കൂല)
  • എല്ലാരേയും ഉച്ചയൂണിനാണ് പ്രതീക്ഷിക്കുന്നത്. രാവിലെത്തന്നെ കെട്ടും പൊട്ടിച്ചു വന്നാല്‍ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാവില്ല . ഹോട്ടലില്‍ പോയി വല്ലതും കഴിച്ചോളണം. 
  • ആനുകാലികങ്ങളില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ക്കും അവാര്‍ഡ്‌ കിട്ടിയ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച ബ്ലോഗര്‍മാര്‍ക്കും സ്പെഷ്യല്‍ പരിഗണന ഒന്നും ഉണ്ടായിരിക്കുന്നതല്ല. 
  • കല്യാണ വീട്ടില്‍ നിങ്ങടെ പുസ്തകം വില്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ആര്‍ക്കേലും നിര്‍ബന്ധം ഉണ്ടേല്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍ അതിനുള്ള സൌകര്യം ചെയ്തു തരുന്നതാണ്.
  • എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ഇതൊക്കെ ഇപ്പോഴേ പറഞ്ഞില്ലേല്‍ കല്യാണത്തിന് വന്നു മൂക്കുമുട്ടെ ഫുഡും അടിച്ചു പിറ്റേന്ന് എന്നെക്കുറിച്ചും എന്റെ നാടിനെ കുറിച്ചും നിങ്ങള്‍ പോസ്റ്റ്‌ എഴുതിക്കളയും. 'ഓടുന്ന ബ്ലോഗര്‍ക്ക് ഒരു പോസ്റ്റ്‌ മുന്‍പേ' എന്നല്ലേ ചൊല്ല്!! 

പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. ...ഡിസംബര്‍ ഒന്നിന് ശേഷം എന്നെ ഈ നമ്പരില്‍ വിളിക്കാം 9539565345..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ....അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. ..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഒരു അറേബിയന്‍ ടൈപ്പിംഗ്‌ വീര ഗാഥ!

ഒരു പ്രവാസിയുടെ ജനനം! എന്ന കഴിഞ്ഞ പോസ്റ്റില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡിനായ്‌ Q നിന്നപ്പോള്‍ എനിക്കുണ്ടായ ദുരിതങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. നമ്മുടെ റിസെപ്ഷനിലെ ഹിഡുംബിയുടെ ഔദാര്യം കൊണ്ട് നാലഞ്ച് മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം എനിക്ക് ടോക്കെന്‍ ലഭിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിന്നത് കൊണ്ടാവാം ടോക്കെന്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി. ഹാപ്പി ജാം കഴിച്ച ചെക്കനെ പോലെ സന്തോഷം കൊണ്ട് വല്ല മതിലിലോ ഭിത്തിയിലോ ചാടിക്കേറിയാലോ എന്നു തോന്നിയെനിക്ക്. റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും എന്നുറപ്പുള്ളതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി പതുക്കെ ടൈപ്പിംഗ്‌ സെന്ററിലേക്ക് നടന്നു.

ടൈപ്പിംഗ്‌ സെന്ററിലും നല്ല തിരക്കാണ്. ഇരിക്കാന്‍ ഹാളില്‍ കസേര നിരത്തിയിട്ടുണ്ടെങ്കിലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആളുണ്ട് ഓരോ കസേരയ്ക്കു ചുറ്റും. നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല. സീറ്റിനായി അവസാനം വരെ എന്നോട് മത്സരിച്ച ബംഗാളി ദയനീയമായി എന്നെ നോക്കിയപ്പോള്‍ കാലിന്‍ മേല്‍ കാലു കേറ്റി വെച്ച് ഒരു പരിഹാസച്ചിരി പാസ്സാക്കി മലയാളിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

ബംഗാളിയില്‍ നിന്നും എന്റെ നോട്ടം പോയത് കൌണ്ടറിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്ന അറബി പെണ്‍കുട്ടികളിലേക്കാണ്. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. സ്വദേശീകരണത്തിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി പോലുള്ള 'എളുപ്പ 'പണികള്‍ കോളേജ് പിള്ളേരാണ് ചെയ്യുന്നത് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. അതെന്തായാലും നന്നായി.. വെറുതെയിരുന്നു ബോറടിക്കില്ലല്ലോ. വായ്നോട്ടത്തില്‍ ഡബിള്‍ PHD ഉള്ള എനിക്ക് നേരം പോക്കിന് വേറെ വല്ലതും വേണോ! നാട്ടിലെ പതിവ് അനുസരിച്ച് വായ്നോട്ടം എന്നാല്‍ അടി മുതല്‍ മുടി വരെയുള്ള കമ്പ്ലീറ്റ് ബോഡി സ്കാനിംഗ്‌ ആണ്. വൈകുന്നേരങ്ങളില്‍ വടകര പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്തും മുനിസിപ്പല്‍ പാര്‍ക്കിലുമൊക്കെ വെച്ച് എത്ര കോളേജ് പിള്ളേരെ ഇങ്ങനെ സ്കാന്‍ ചെയ്തിരിക്കുന്നു. ഹോ... അതൊക്കെ ഒരു കാലം. ഓര്‍ക്കുമ്പോഴേ കുളിര് കോരുന്നു ! 

മുഖവും കൈപ്പത്തിയും മാത്രം പുറത്തു കാണിക്കുന്ന ഈ അറബിച്ചികളെ ബോഡി സ്കാനിംഗ്‌ ചെയ്തിട്ട് എന്ത് കിട്ടാനാ? തല്ക്കാലം മുഖ സൌന്ദര്യം ആസ്വദിച്ചു ആശ തീര്‍ക്കാം എന്ന് കരുതി ക്യാമറ സൂം ചെയ്തു അവളുമാരുടെ മുഖത്തേക്ക് തിരിച്ചു വെച്ചു . 'മേക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ' എന്ന് ലാലേട്ടന്റെ ഡയലോഗ് തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഒരു നിമിഷം കൊണ്ട് തോന്നിപ്പോയെനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് ഇങ്ങനെ make up കാണുന്നത്. ചെങ്കല്‍ ഭിത്തിയില്‍ കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ; എല്ലാം കൂടി രജനീകാന്തിന്റെ സിനിമയിലെ introduction സോങ്ങ് ആണ് കളര്‍ഫുള്‍ ആയ ഇവളുമാരുടെ മുഖം കാണുമ്പോള്‍ ഓര്‍മ വരുന്നത്.

'ആരുമില്ലേല്‍ ചീരു' എന്നല്ലേ പണ്ടാരോ പറഞ്ഞത് എന്നാശ്വസിച്ചു അവളുമാരുടെ മോന്തയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴാണ്‌ പുറകിലെ സീറ്റില്‍ നിന്ന് രണ്ടു മലയാളികളുടെ സംസാരം ചെവിയില്‍ പതിച്ചത്. സംസാരം കേട്ടിട്ട് മ്മടെ കോഴിക്കോട്കാരാണെന്ന് മനസ്സിലായി.

ഒന്നാമന്‍ : "ഇപ്പണത്തെ പോക്കിന് എന്തായാലും പെണ്ണ് കെട്ടണം. കെട്ട്ന്നുണ്ടേല്‍ ഇതുപോലത്തെ മൊഞ്ചുള്ള പെണ്ണുങ്ങളെ തന്നെ കെട്ടണം....എന്താ ഓള മോന്തേന്റെ ഒരു കളര്‍ ...എന്താ അയിന്റെ ഒരു തെളക്കം.."

രണ്ടാമന്‍ : "അയ്യിന്നെ അവ്വോക്കറെ......അത് തന്നെയാ ഞമ്മളേം ചിന്ത.. ...എല്ലാരും കെട്ടുന്നത് പോലെ കറത്ത് കരിമുട്ടി പോലെയുള്ള കുരിപ്പുങ്ങളെയൊന്നും എനക്ക് മാണ്ട.. ഞാനിപ്പ തന്നെ ഉമ്മാനോട് പറഞ്ഞു വെച്ചുക്ക്ണ്ട് എനക്ക് ബെളുത്ത പെണ്ണിനെ നോക്കിയാല്‍ മതീന്ന് ".

ഹോ എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!! എന്തൊരു സൗന്ദര്യ ബോധം!! ഞാനുമുണ്ട് ചെറുപ്പക്കാരന്‍ ആണെന്നും പറഞ്ഞു നടക്കുന്നു.... പെണ്ണ് കെട്ടണോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ആ മാതൃക ചെറുപ്പക്കാരുടെ തിരുമുഖം ഒന്ന് ദര്‍ശിക്കാം എന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. കണ്‍സ്ട്രക്ഷന്‍ പണിക്കാരുടെ നീല നിറത്തിലുള്ള നീളന്‍ കോട്ടിട്ടു കരി ഓയിലില്‍ കുളിച്ചതു പോലെയുള്ള രണ്ടു കോലങ്ങള്‍. മരുഭൂമിയില്‍ പണിയെടുത്തു കരിഞ്ഞു ഉണങ്ങി പോയതാണെന്ന് കോലം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്‍! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര്‍ നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!! 

എന്തായാലും അധിക നേരം എനിക്ക് പടച്ചോനെ വിളിക്കേണ്ടി വന്നില്ല. അടുത്തത് എന്റെ ടോക്കെന്‍ നമ്പര്‍ ആണെന്നുള്ള അറിയിപ്പും പോകേണ്ട കൌണ്ടര്‍ നമ്പരും LCD യില്‍ തെളിഞ്ഞു. പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്തു ഞാന്‍ കൌണ്ടറിലെ അറബിച്ചിക്ക് സലാം ചൊല്ലി അവളുടെ മുന്‍പില്‍ ഇരുന്നു. പാസ്പോര്‍ട്ട് കൊടുത്തതും അതവള്‍ ഓപ്പണ്‍ ചെയ്തു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒക്കെ വിശദമായി നോക്കി. പിന്നെ പ്രേം നസീറിനെ കണ്ട ഷീലയെ പോലെ എന്നെ നോക്കി ഒരൊന്നൊന്നര നെടുവീര്‍പ്പിട്ട് എന്റെ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയിരിക്കാന്‍ മാത്രം മൊഞ്ചുണ്ടോ എന്റെ മുഖത്തിന്‌ ! ഞാനും രാവിലെ കണ്ണാടീല്‍ നോക്കിയതാണല്ലോ ! ഇനിയിപ്പോള്‍ 'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്' ആയിരിക്കുമോ? ഇവളുമാരുടെ ടേസ്റ്റ്നെ കുറിച്ച് പല നിറമുള്ള കഥകളും കേട്ടിട്ടുണ്ട്. BMW കാര്‍, ജുമൈറയില്‍ ഒരു ഫ്ലാറ്റ്, സ്വന്തമായി ഒരെണ്ണ കിണര്‍, ഇന്തോ അറബ് പ്രണയത്തെ കുറിച്ച് ദുബായില്‍ നിന്നും ഫൈസല്‍ ബിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ട്..... എന്റെ സ്വപങ്ങള്‍ ബുര്‍ജ് ഖലീഫയോളം വളര്‍ന്നു.

Man.... what are you thinking? എന്ന അവളുടെ ചോദ്യം എന്നെ സ്വപനലോകത്തു നിന്നും തരിച്ചു കൊണ്ട് വന്നു. ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു കാണിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്ത ചോദ്യം.

what's your full name? Can you pronounce it? 

ഓഹോ അപ്പോള്‍ എന്റെ പേരാണ് പ്രശനം!! കടിച്ചാല്‍ പൊട്ടാത്ത എന്റെ പേര് വായിച്ചിട്ടാണ് അവള്‍ നെടുവീര്‍പ്പിട്ടത് ...അല്ലാതെ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല..

മൈ ഫുള്‍ നെയിം ഈസ്‌ ഷജീര്‍ മുണ്ടൊളീന്റവിട.(Shajeer Mundoleentavita)

മു.... മുണ്ടോ...മുണ്ടോലീ... അവള്‍ ഒരു ശ്രമം നടത്തി നോക്കി. രക്ഷയില്ല എന്ന് തോന്നിയപ്പോള്‍ കമ്പ്യൂട്ടറില്‍ എന്റെ details ഫില്‍ ചെയ്തു തുടങ്ങി.

പാസ്പോര്‍ട്ടില്‍ നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള്‍ ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ്‌ ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ്‌ ടെക്നോളജിയാണ് അവള്‍ അനുവര്‍ത്തിച്ചു വന്നത്. അങ്ങനെ തൊട്ടും തലോടിയും അഞ്ചു മിനിറ്റ് എടുത്ത് എന്റെ പേര് ഫില്‍ ചെയ്തു. പേര് ഫില്‍ ചെയ്തപ്പോഴേ അവള്‍ വെള്ളം കുടിച്ചു!! അടുത്തത് പെര്‍മനന്റ് അഡ്രസ്‌ ആണ്. 

ഷജീര്‍ മുണ്ടൊളീന്റവിട,പുത്തന്‍ പീടികയില്‍ താഴെക്കുനി,മുതുവടത്തൂര്‍ പോസ്റ്റ്,വടകര, കോഴിക്കോട്,കേരള,ഇന്ത്യ.

ഞാന്‍ തന്നെയിത് സ്പെല്ലിംഗ് തെറ്റിക്കാതെ എഴുതി പഠിച്ചത് അടുത്തകാലത്താണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന വടക്കേ മലബാറിലെ വൃത്തികെട്ട സമ്പ്രദായം തുടങ്ങിവെച്ചവനെ എന്റെ കയ്യില്‍ കിട്ടിയെങ്കില്‍ ഇടിച്ചു സൂപ്പാക്കിയേനെ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട് .‍ഈ പേരുകള്‍ എനിക്ക് വെച്ച അപമാനങ്ങള്‍.... ആ കഥയൊക്കെ വേറെ പോസ്റ്റ്‌ ആയി ഇടാം.

അഡ്രസ്‌ ഫില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ ബ്ലാക്ക്‌ ബെറിയില്‍ ഒരു കാള്‍ വന്നു. പിന്നെ പത്തു മിനിറ്റ് നേരത്തേക്ക് ഞാന്‍ അട്ടം നോക്കിയിരിക്കേണ്ടി വന്നു. പേരെഴുതാന്‍ അഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ വിശാലമായ എന്റെ അഡ്രസ്‌ ടൈപ്പ് ചെയ്യാന്‍ എത്ര സമയം എടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പേരും അഡ്രസ്സും ഫില്‍ ചെയ്തു കാഷ് അടച്ചു ബില്‍ തരാന്‍ ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു.. ഈ സമയം കൊണ്ട് ഒമാനില്‍ എത്താം :-)

ഏറ്റവും ഈസിയായ 'data entry' പോലും ഇവളുമാരെ കൊണ്ട് മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല!! ഇനിയിപ്പോ സ്വദേശീകരണത്തിന്റെ പേര് പറഞ്ഞു ഞാനടക്കമുള്ള എല്ലാ വിദേശികളെയും ഭാവിയില്‍ ഇവിടുന്നു പറഞ്ഞുവിട്ടാല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയരിങ്ങും, അക്കൌണ്ടിങ്ങും, നേഴ്സിങ്ങും, കട്ടിങ്ങും, ഷേവിങ്ങും, തോട്ടിപ്പണിയടക്കമുള്ള സകലമാന പണികളും ഇവര് ഒറ്റയ്ക്ക് ചെയ്യോ? നടന്നത് തന്നെ.....................

അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത്‌ !! ചെയ്‌താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഒരു പ്രവാസിയുടെ ജനനം!

വിസിറ്റ് വിസയില്‍ ദുബായില്‍ എത്തിയിട്ട് മോശമല്ലാത്ത ഒരു ജോലിയൊക്കെ കിട്ടി മെഡിക്കല്‍ ടെസ്റ്റ്‌, വിസ അടിക്കല്‍ എന്നീ പതിവ് കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞു പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വച്ച ആദ്യ നാളുകള്‍. ഭക്ഷണത്തിനും അത്യാവശ്യ ചിലവിനും ഉള്ള കാശ് മാറ്റിവെച്ച് ശമ്പളത്തിന്റെ ഏറിയ പങ്കും നാട്ടിലേക്ക് അയച്ച് കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തുന്ന കേരളത്തിന്റെ സാമ്പത്തിക ഘടനയെ താങ്ങി നിര്‍ത്തുന്ന ചുമതല മറ്റു ഗള്‍ഫ്കാരെ പോലെ ഞാനും നിറവേറ്റി തുടങ്ങി. വലിയ അല്ലലുകള്‍ ഒന്നും ഇല്ലാതെ ജീവിതം 'സില്‍സിലാ..ഹേ..സില്‍സിലാ" എന്ന രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത് .

ലേബര്‍ കാര്‍ഡിന് പുറമേ 'എമിറേറ്റ്സ് ഐഡി' എന്ന പേരില്‍ ഗവന്മേന്റ്റ് പുതിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരാന്‍ പോകുന്നു. വാര്‍ത്തയുടെ നേരും നെറിയും അറിയാന്‍ ഓഫീസിലെ ലോക്കല്‍ PRO വിനോട് ബന്ധപ്പെട്ടപ്പോള്‍ അങ്ങേരുടെ വക വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെ കിട്ടി. 

"വാര്‍ത്ത‍ സത്യമാണ്. ഈ ഐ ഡി കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനും വണ്ടി വാങ്ങാനും വീട് വാടകയ്ക്ക് എടുക്കാനും ഒക്കെ പറ്റുള്ളൂ . 370 ദിര്‍ഹം ആണ് കാര്‍ഡിന്റെ ചാര്‍ജ്. വിസ പുതുക്കുമ്പോള്‍ കാര്‍ഡും പുതുക്കണം. പക്ഷെ കാര്‍ഡ്‌ എടുക്കാനോ പുതുക്കാനോ കമ്പനി കാശൊന്നും തരില്ല. എല്ലാം സ്വന്തമായിട്ട് ചെയ്തോളണം. 

PRO വിന്റെ അവസാനം വാചകം ഞാനടക്കമുള്ള പുതുതായി വന്ന മലയാളി എമ്പ്ലോയീസിനു തീരെ ദഹിച്ചില്ല. ഞങ്ങളുടെ അതൃപ്തി PRO വിനെ അറിയിക്കുകകയും ചെയ്തു. 

"ദിസ്‌ ഈസ്‌ കമ്പനി റൂള്‍. യു ഹാവ് ടു ഒബേ ഇറ്റ്‌". (You have to obey it).

അങ്ങേരുടെ മറുപടി കേട്ടതും കോപം,ദേഷ്യം,രോഷം,ക്രോധം എന്നീ വികാരങ്ങള്‍ കൊണ്ട് ഞങ്ങടെ മുഖങ്ങള്‍ ചുവന്നു തുടുത്തു......രക്തം തിളച്ചു. "കമ്പനി റൂള്‍ ആണ് പോലും. അങ്ങനെയെങ്കില്‍ ആ റൂള്‍ ഒന്ന് ബ്രേക്ക്‌ ചെയ്തിട്ട് തന്നെ കാര്യം". 

കൂടെയുള്ളവരൊക്കെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകാരാണ്. എനിക്കാണേല്‍ പ്ലസ്‌ ടു വരെ SFI യില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. "അലകിന്‍ അറ്റം ചെത്തി മിനുക്കി സര്‍ സിപിയുടെ പട്ടാളത്തെ എതിരേറ്റവരുടെ മക്കള്‍ ഞങ്ങള്‍" എന്ന് തൊണ്ട കീറി എന്തോരം മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പ്രിന്‍സിപ്പല്‍ മുതല്‍ DEO നെ വരെ ഘരാവോ ചെയ്തിട്ടുണ്ട്. അപ്പോഴാ ഈ പീറ PRO !!!

"വിസയും മെഡിക്കലും ഇന്‍ഷുറണ്‍സും എല്ലാം കമ്പനിയുടെ ഉത്തരവാദിത്വം അല്ലെ? അപ്പോള്‍ കാര്‍ഡിനും കമ്പനി തന്നെ കാശു തരണം". ഞങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരം കനത്തു. 370 ദിര്‍ഹം എന്നാല്‍ നാട്ടിലെ 5000 രൂപയാണ് !! ചുമ്മാ അങ്ങ് വിട്ടുകളയാന്‍ പറ്റുമോ?? 5000 രൂപയ്ക്ക് നാട്ടില്‍ എത്ര പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കാം !!

ഞങ്ങള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ ബൂര്‍ഷ്വാ PRO തന്റെ ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തു .

"സമരം ചെയ്യാന്‍ ഇത് നിങ്ങടെ നാടോന്നുമല്ല. ഇവിടെ ഞങ്ങള്‍ പറയുന്നതാ നിയമം. നിങ്ങള്‍ക്ക് ജോലി വേണോ അതോ ....................."

ആ അസ്ത്രം ഞങ്ങടെ നെഞ്ചത്ത്‌ തന്നെ തറിച്ചു. അങ്ങേര് വാചകം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞങ്ങടെ മുഖത്ത് നേരത്തെ പ്രത്യക്ഷപ്പെട്ട multiple വികാരങ്ങള്‍ എല്ലാം 'ഗതികേട്' എന്ന single വികാരത്തിന് വഴി മാറിക്കൊടുത്തു . തലയും താഴ്ത്തി പുറത്തേക്കു നടന്ന ഞങ്ങള്‍ വാഷ്‌ റൂമില്‍ യോഗം ചേര്‍ന്ന് PRO വിന്റെ തന്തയ്ക്കും തന്തയുടെ തന്തയ്ക്കും വിളിച്ചു പ്രധിഷേധ പരിപാടികള്‍ അവസാനിപ്പിച്ച്‌ ജോലി തുടരാനായ് അവരവരുടെ സീറ്റുകളിലേക്ക് പോയി.

കാര്‍ഡിന് അപേക്ഷിക്കാനായി പിറ്റേ ദിവസം ഞാന്‍ ഒരു ടാക്സിയില്‍ എമിറേറ്റ്സ് ഐഡി ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ എത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആളുണ്ട്. രാവിലെ തന്നെ കയറും പൊട്ടിച്ചു വന്നോളും തെണ്ടികള്‍!! ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ!! ടോക്കെന്‍ എടുക്കാനുള്ള Q വിന്റെ അറ്റം ഓഫീസ്‌ വരാന്തയും കഴിഞ്ഞു മുറ്റത്ത്‌ എത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ Q എനിക്ക് അലര്‍ജിയാണെങ്കിലും വളരെ ഡീസന്റ് ആയി ഏറ്റവും പുറകില്‍ പോയി നിന്നു. ഇത്രയും ശാന്തമായ Q നാട്ടിലെ ബീവറേജിന്റെ മുന്നില്‍ അല്ലാതെ ലോകത്ത് വേറെയൊരിടത്തും കാണാന്‍ പറ്റിയെന്നു വരില്ല.

മൊബൈലില്‍ പാട്ട് കേട്ടത് കൊണ്ട് സമയം പോയതറിഞ്ഞില്ല. Q വില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി!! ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതെന്തു മറിമായം!! തൊട്ടു മുന്നില്‍ നില്‍ക്കുന്ന ചേട്ടനോട് ഞാനിക്കാര്യം തിരക്കി.

"ചേട്ടാ കുറെ നേരായല്ലോ നമ്മള്‍ നില്ക്കാന്‍ തുടങ്ങിയിട്ട്. വല്ലതും നടക്കുമോ?"

എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ചേട്ടന്‍ ചോദിച്ചു "ദുബായിയില്‍ പുതിയതാണ് അല്ലെ?". 

'കുബ്ബൂസ് എത്ര എന്ന് ചോദിച്ചിട്ട് തൈര് രണ്ടു പാക്കറ്റ് ' എന്ന് പറഞ്ഞപോലെയാണല്ലോ ഈ ചേട്ടന്റെ കാര്യം. ഉത്തരം പറഞ്ഞില്ലേല്‍ മര്യാദകേട് അല്ലെ എന്ന് കരുതി 'അതെ' എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. 

"മോനെ ഇവിടെ അറബികള്‍ ജോലി ചെയ്യുന്നത് അവരുടെ മൂഡ്‌ അനുസരിച്ചാണ്. റിസെപ്ഷനില്‍ ഇരിക്കുന്ന ആ പെണ്ണുമ്പിള്ളയെ കണ്ടില്ലേ? നേരത്തെ ഒരു ബംഗാളി Q വില്‍ ഇടയ്ക്ക് കേറിയപ്പോള്‍ ടോക്കെന്‍ കൊടുക്കല്‍ നിര്‍ത്തി വച്ചതാണ് അവള്‍. ഇനി ടോക്കെന്‍ കൊടുത്തു തുടങ്ങണമെങ്കില്‍ അവളുടെ മൂഡ്‌ നേരെയാകണം".

ഞാന്‍ ഏന്തി വലിഞ്ഞു റിസപ്ഷനിലെ മൂഡ്‌ പോയ ആ പെണ്ണുമ്പിള്ളയെ ഒന്ന് ദര്‍ശിച്ചു. തടിച്ച് ചീര്‍ത്ത് ശീമ പന്നിയെ പോലുള്ള ഒരു സാധനം. ഇവളുടെ മുന്‍പില്‍ നമ്മുടെ ഷക്കീലയൊക്കെ വെറും കൃമി കീടം. ഇത്രേം ആള്‍ക്കാര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത് ഒന്ന് മൈന്റ് പോലും ചെയ്യാതെ അവള്‍ അവസ്ഥയ്ക്കിരുന്നു സാന്റ്വിച് തിന്നുകയാണ്. മനുഷ്യന്മാരിവിടെ രാവിലെ മുതല്‍ പച്ച വെള്ളം കുടിച്ചിട്ടില്ല!!!!.

'ക്ഷമയുടെ നെല്ലിപ്പടി കണ്ടു' എന്ന് പലതവണ സ്കൂളില്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും വളരെ വിരളമായിട്ടെ ജീവിതത്തില്‍ അനുഭവപ്പെടാറുള്ളൂ. അങ്ങനെ ഒരനുഭവം പോണ്ടിച്ചേരിയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. യൂനിവേര്‍സിറ്റി ഫീസ്‌ അടയ്ക്കാന്‍ DD എടുക്കാനായിട്ട് ബാങ്കില്‍ പോയപ്പോള്‍ ഫോം ഫില്‍ ചെയ്തു കൌണ്ടറില്‍ കൊടുത്തു. അര മണിക്കൂര്‍ ആയിട്ടും കൌണ്ടറില്‍ ഇരിക്കുന്ന ഓഫീസര്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ student ആണ്. പിന്നെ യൂനിവേര്‍സിറ്റി പരിസരത്ത് വേറെ ബാങ്കുമില്ല. ഞാന്‍ എങ്ങോട്ടും പോവില്ല എന്ന് അയാള്‍ക്ക്‌ നന്നായിട്ടറിയാം. കടത്തനാടന്‍ ചേകവന്‍മാരുടെയും കുഞ്ഞാലി മരക്കാരുടേയും നാട്ടിന്നു വന്ന എന്നോടാണ് അവന്റെ കളി!! കൌണ്ടറില്‍ ചെന്ന് തമിഴും ഇംഗ്ലീഷും മിക്സ്‌ ചെയ്തു കട്ടത്തെറി പറഞ്ഞപ്പോള്‍ മാനേജര്‍ കാബിനില്‍ നിന്നു ഇറങ്ങി വന്നു. ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പുള്ളി സ്നേഹത്തോടെ കാബിനില്‍ വിളിച്ചിരുത്തി അഞ്ചു മിനിട്ടിനുള്ളില്‍ DD എടുത്തു തന്നു.

ഇങ്ങനെ മൊട കണ്ടാല്‍ ഇടപെടുന്ന മഹത്തായ പാരമ്പര്യമുള്ള ഞാനാണ് പച്ചവെള്ളം കുടിക്കാതെ മൂന്ന് മണിക്കൂര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത്. കുറെ നേരമായി സഹിക്കുന്നു . ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.!! അകത്തു ഏസിയില്‍ ഇരുന്നു സാന്റ്വിച് തിന്നുന്ന മഹാറാണിയോട് രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം!!

സുരേഷ് ഗോപി സ്റ്റൈലില്‍ കയ്യും വീശി ആവേശത്തോടെ ഞാന്‍ ഡോര്‍ തുറന്നു റിസപ്ഷനിലോട്ടു പ്രവേശിച്ചു. എന്റെ വരവിന്റെ വേഗത കണ്ടിട്ടാണെന്ന് തോന്നുന്നു റിസെപ്ഷനില്‍ നില്‍ക്കുന്ന എല്ലാരുടെയും ശ്രദ്ധ എന്നിലേക്കായി. പച്ച യൂണിഫോമിട്ട പോലീസുകാരും ശുഭ്ര വസ്ത്ര ധാരികളായ അറബികളും  എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ ഒരു വല്ലായ്മ!! ആവേശം കുറച്ചു ഓവറായോ എന്നൊരു തോന്നല്‍!! കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. കാലുകളില്‍ ഒരു മരവിപ്പ്....നിക്കണോ പോണോ?? തവളയെ വിഴുങ്ങിയ പാമ്പിനെ പോലെ ഇറക്കണോ തുപ്പണോ എന്നറിയാതെ ഞാന്‍ അവിടെ നിന്ന് പരുങ്ങി. 

"വാട്ട്‌ യു വാണ്ട്‌'? (What you want)

ചോദ്യത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകള്‍ ഉടക്കിയത് റിസപ്ഷനില്‍ ഇരിക്കുന്ന ഹിഡുംബിയിലാണ്.അവള്‍ എന്നെ നോക്കി കണ്ണുരുട്ടുകയാണ്.എന്റെ ശേഷിച്ച ധൈര്യം കാറ്റുപോയ ബലൂണ്‍ പോലെ ശ്ര്‍ര്‍ര്‍ര്‍ര്‍ന്ന് ചോര്‍ന്നു!

"ഹലോ മിസ്ടര്‍ വാട്ട്‌ യു വാണ്ട്‌"? (Hello Mr what you want)

അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇനി വാ തുറക്കാതെ രക്ഷയില്ല...ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു....പിന്നെ ചോര്‍ന്നുപോയ ധൈര്യം എല്ലാം സംഭരിച്ച് "ബദരീങ്ങളെ കാത്തോളണേ" എന്ന് പ്രാര്‍ത്ഥിച്ചു ഒരൊറ്റ 
ചോദ്യം......

"Where is the toilet ?"

Toilet?? അവള്‍ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി. ഇവളെന്താ കക്കൂസില്‍ പോകാറില്ലേ!!!

യെസ്..Toilet. 

Its back side !! അവള്‍ അവജ്ഞയോടെ പിന്നിലേക്ക്‌ കൈ ചൂണ്ടി.

"താങ്ക് യു."................. ഞാന്‍ പുറകു വശത്തേക്ക് ഓടി.

മൂത്രം ഒഴിച്ച് Q വില്‍ പഴയ സ്ഥാനത്ത് വന്നു നിന്നപ്പോള്‍ മുന്നില്‍ നിന്ന ചേട്ടന്റെ വക ചോദ്യം.
"എവിടെ പോയതാ"?
"ഒന്ന് മൂത്രം ഒഴിക്കാന്‍ പോയതാ ചേട്ടാ"..പുള്ളി മൂത്രത്തില്‍ പിടിച്ചു കേറേണ്ട എന്ന് കരുതി ഞാന്‍വിഷയം മാറ്റി ."ചേട്ടാ ദിര്‍ഹത്തിന്റെ റേറ്റ് എത്രയാ ഇപ്പോള്‍?"
"ഇന്നലെ പന്ത്രണ്ടു ആയിരുന്നു..എന്താ മോനെ നാട്ടിലേക്ക് കാശ് അയക്കാനുണ്ടോ?"
"ഹേയ് ഇല്ല ചേട്ടാ..ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ."
മോനെ സത്യം പറയ്‌..നീ എന്താ ആ പെണ്ണിനോട് ചോദിച്ചത്?
കൊച്ചു ഗള്ളന്‍ എല്ലാം കണ്ടെന്നു തോന്നുന്നു!!
"ഒന്നുമില്ല ചേട്ടാ..ഞാന്‍ ടോയിലേറ്റ് എവിടെയാ എന്ന് ചോദിച്ചതാ"
"ടോയിലറ്റ് ബാക്ക് സൈഡില്‍ ആണെന്ന് ഇവിടെയൊക്കെ ചക്ക വലുപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടല്ലോ!! പിന്നെന്തിനാ അവളോട്‌ ചോദിച്ചത്". ചേട്ടന്‍ വിടാനുള്ള ഉദ്ദേശം ഇല്ല.
"സത്യം പറയാലോ ചേട്ടാ..അവളെ രണ്ടു ചീത്തവിളിക്കാന്‍ പോയതാ..പക്ഷെ അവിടെ ചെന്നപ്പോള്‍ നാവ് പൊങ്ങിയില്ല". ഞാന്‍ ആയുധം വെച്ച് കീഴടങ്ങി!!

"നിന്റെ പോക്ക് കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു..അനുഭവം കൊണ്ട് പറയാ മോനെ, ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭൂമിയോളം ക്ഷമ വേണം. ആത്മ സംയമനം പാലിക്കണം. എന്തും സഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം"
.
"ചേട്ടാ ഇതൊക്കെ എങ്ങനെയാ ഒന്ന് പഠിച്ചെടുക്കുക?"

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

ഐഡി കാര്‍ഡിനായുള്ള എന്റെ കാത്തിരിപ്പ്‌ പിന്നെയും മണിക്കൂറുകളോളം നീണ്ടു. ചേട്ടന്‍ പറഞ്ഞതുപോലെ മാസാവസാനം ഞാന്‍ അയക്കുന്ന പൈസ കിട്ടുമ്പോള്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങുന്ന ഉമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍, അനിയന്മാരുടെ സന്തോഷത്തോടെയുള്ള മെസ്സേജ് ഓര്‍ത്തപ്പോള്‍ ആ കാത്തിരിപ്പിനു ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.....

************************************************************************************************************
ജാഗ്രത:-
ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷവും ബയോ മെട്രിക്സ് സെന്ററില്‍ വെച്ച് എന്നെ പറ്റിച്ച അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമയെ കുറിചുള്ള അപാര ജ്ഞാനത്തിന്റെയും സംഭവ ബഹുലമായ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ വായിക്കാം.

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

മൊബൈല്‍ കാഴ്ചകള്‍.

"പാലത്തില്‍ നിന്ന് ബസ്‌ പുഴയിലേക്ക് മറിഞ്ഞു" കേട്ടവര്‍ കേട്ടവര്‍ അപകട സ്ഥലത്തേക്ക് ഓടി. നാടിനെ ഞെട്ടിച്ച വാര്‍ത്ത‍ കേട്ട് കുട്ടിയാലിയും എടവലക്കാരന്‍ ശുക്കൂറിന്റെ കൂടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പാലത്തിലും പുഴക്കരയിലും ജന പ്രവാഹമാണ്. പോലീസ് എത്തിയിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ”ബൈന്നേരം സമയം അല്ലെ !! ബസില്‍ നെറച്ചും ആളുണ്ടെന്നാ തോന്നുന്നത്. സുമാര്‍ പത്തു പതിനഞ്ചു എണ്ണമെങ്കിലും കാഞ്ഞു പോവും” ശുക്കൂര്‍ കരി നാക്ക്‌ വളച്ചു. തന്നെക്കാള്‍ മൂത്തവന്‍ അല്ലെ എന്ന് കരുതി കുട്ടിയാലി  മിണ്ടാണ്ടിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി കരയ്ക്ക്‌ എത്തിക്കുകയാണ്. അവരുടെ കൂടെ കൂടണം എന്ന് കുട്ടിയാലിക്കും ആഗ്രഹം ഉണ്ട്..പക്ഷെ കുട്ടിയായി പോയില്ലേ!!

കരക്കെത്തിച്ചവരെ വണ്ടികളില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്‌. ജീവനുണ്ടോ മയ്യത്തായോ എന്നൊന്നും മനസ്സിലാവുന്നില്ല. 'ആര്‍ക്കും ഒന്നും വരുത്തല്ലേ എന്റെ റബ്ബേ' എന്ന് ദുആ ചെയ്തു കുട്ടിയാലി രക്ഷാപ്രവര്‍ത്തനം നോക്കി നിന്നു.

ഇടയ്ക്ക് എപ്പോഴോ ആണ് ശുക്കൂറിലേക്ക് കുട്ടിയാലിയുടെ ശ്രദ്ധ തിരിഞ്ഞത്. കലുങ്കില്‍ കേറിനിന്ന് മൊബൈലില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫോട്ടം പിടിക്കുന്ന തിരക്കില്‍ ആണ് പുള്ളി. ശുക്കൂറിക്ക ഒറ്റയ്ക്കല്ല മൊബൈല്‍ പിടിച്ചോണ്ട് ഫോട്ടം പിടിക്കാന്‍ ഒരുപാടു പേരുണ്ട് കലുങ്കിന്റെ മേലെ. നീന്തുന്നതിനടയില്‍ തോര്‍ത്ത്‌ ഊരിപ്പോയ ഒരുത്തറെ നോക്കി തമാശിക്കുന്നുണ്ട് വേറെ ചിലര്‍. ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!! കുട്ടിയാലിക്ക് അമര്‍ഷം തോന്നി.

കുട്ടിയാലി ശുക്കൂറിന്റെ അടുത്തു ചെന്ന് തന്റെ അറാംബറപ്പ് തുടങ്ങി.

ശുക്കൂറിക്ക ഇങ്ങള്‍ എന്തു പണിയാ ഈ കാണിക്കുന്നത്?

ഞമ്മള് ഫോട്ടം പിടിക്കുന്നത്‌ ഇഞ്ഞ് കാണുന്നില്ലേ ?

ഇങ്ങള്‍ക്ക്‌ നീന്തല് അറിഞ്ഞൂടെ. ഫോട്ടം പിടിക്കാണ്ട് ഇങ്ങക്ക് പൊയേലിറങ്ങി ആരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ ?

അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും.

ഇങ്ങളപ്പോലെ ഓലും പോലീസ് വരുന്നേം കാത്തു നിന്നാല് എല്ലാരും മയ്യത്താവില്ലേ?

അങ്ങനെ മയ്യത്താവുന്നോല്‍ അങ്ങ് മയ്യത്താവട്ടെ. എന്ന് നിരീക്കാം അല്ലാണ്ട് എന്തു ചെയ്യാനാ.

ഒന്നുമില്ലേല്‍ ഇങ്ങക്ക് പടച്ചോന്റെ അട്ത്തുന്നു കൂലി കിട്ടൂലെ ഇക്ക?

ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.

ശുക്കൂറിക്ക പടച്ചോന് നെരക്കാത്ത കാര്യാ ഇങ്ങള് പറേന്നത്.......പടച്ചോന്‍ എല്ലാം കാണുന്നുണ്ടാകും.

ഇഞ്ഞ് ഒന്ന് മിണ്ടാണ്ട്‌ ആടെങ്ങാനും കുത്തിരിക്കി.......ഞമ്മള് കൊറച്ചൂടെ ഫോട്ടം എടുക്കട്ടെ.

ഇവറോട് പറഞ്ഞിട്ട് കാര്യമില്ല..കൊണ്ടാലേ പടിക്കുള്ളൂ......കുട്ടിയാലി വീണ്ടും രക്ഷാ പ്രവര്‍ത്തനം നോക്കി നിന്നു. രണ്ടു രക്ഷാ പ്രവര്‍ത്തകര്‍ ചുമന്നു വണ്ടിയിലേക്ക് കൊണ്ടുപോകുന്ന വയസ്സനെ കണ്ടപ്പോള്‍ കുട്ടിയാലി ശുക്കൂറിനെ നോക്കി ഒരു സംശയം പറഞ്ഞു.

ഇക്കാ ഇപ്പം മേലേക്ക് കൊണ്ട് പോയ ആള്‍ ബീരാനിക്കയെ പോലെ ഇല്ലേ? 

ഹേയ് ഇല്ല..... അത് ഇന്‍ജ വെറും തോന്നലാ കുട്ടിയാലി.

ഇങ്ങളൊന്നു അടുത്തു പോയി നോക്ക്. തലേക്കെട്ട് ഇല്ലാത്തതു കൊണ്ട് തിരിയാത്തതാണെങ്കിലോ?

ഇഞ്ഞ് പറഞ്ഞ സ്ഥിതിക്ക് ഞമ്മളൊന്നു 'സൂം' ചെയ്തു നോക്കട്ടെ.....അങ്ങോട്ട്‌ പോവാനോന്നും കയ്യൂല.

എന്നാ പെട്ടെന്ന് നോക്കീന്‍ .

അള്ളോ......ഇത് ഞമ്മടെ ബാപ്പ തന്നെ......ക്യാമറ ഓഫ്‌ ചെയ്തു മൊബൈല്‍ പൌച്ചില്‍ ഇട്ടു, പൌച്ച് പോക്കെറ്റില്‍ വച്ചതിനു ശേഷം ശുക്കൂര്‍ ബാപ്പാന്റെ മയ്യത്തിനു  പുറകെ ഓടി.

കൂടെ ഓടുന്ന കുട്ടിയാലി പുറകെ നിന്നു വിളിച്ചു പറഞ്ഞു..

"ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
--------------------------------------------------------------------------------------------------------------------

കുട്ടിയാലിയെ അറിയാത്തവര്‍ക്കായി; കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം


ശനിയാഴ്‌ച, ജൂലൈ 09, 2011

ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം തുട്ട് !!!

നേരം പരപരാന്നു വെളുത്തിട്ടും പണിക്കു പോകാന്‍ മടിച്ചു ആസനത്തില്‍ കയ്യും വെച്ചു ചുരുണ്ട് കൂടിയുറുങ്ങുന്ന അയാളുടെ ഉറക്കം ഞെട്ടിയത് ഭാര്യയുടെ പതിവ് ഭരണിപ്പാട്ട് സുപ്രഭാതം കേട്ടിട്ടാണ്. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു വന്നപ്പോള്‍ അങ്കത്തിനു തയ്യാറായി ഭാര്യ എത്തി. "പണിക്കു പോകാതെ ഉള്ളതൊക്കെ വിറ്റു തുലച്ചിട്ടു ഇങ്ങനെ കിടക്കാന്‍ നാണമില്ലേ മനുഷ്യാ? പത്രം വായിച്ചു നോക്ക് നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്."  പത്രം അയാളുടെ മുഖത്തേക്ക് എറിഞ്ഞ് അവള്‍ കിച്ചണിലേക്ക് മാര്‍ച്ച് ചെയ്തു.

"എന്താണാവോ ഇത്ര വലിയ സന്തോഷ വാര്‍ത്ത!! ശ്രീ പപ്പനാഭാന്റെ നിധി പുറത്തെടുത്തു റേഷന്‍ കട വഴി വിതരണം ചെയ്തു തുടങ്ങിയോ!! അങ്ങനെയാണേല്‍ കുടുംബം രക്ഷപ്പെട്ടു !  അയാള്‍ പത്രം എടുത്ത് മെയിന്‍ ഹെഡിംഗ് വായിച്ചപ്പോഴേ അപകടം മണത്തു. "മണി ചെയിന്‍ വഴി 1000 കോടി രൂപ തട്ടിയെന്നു പരാതി". അപ്പോള്‍ ഇതാണ് അവള്‍ പറഞ്ഞ സന്തോഷ വാര്‍ത്ത. സ്വന്തം ഭര്‍ത്താവിന്റെ കാശു പോയതില്‍ സന്തോഷിക്കുന്ന ഭാര്യ ഇവളെ കാണുള്ളൂ ഈ ഭൂലോകത്ത്".

കാശു പയ സങ്കടത്തില്‍ ഇനി എന്ത് ചെയ്യണം എന്നറിയാതെ അട്ടം നോക്കി ഇരിക്കുമ്പോഴാ കോമേഴ്ഷ്യല്‍ ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചു വന്ന ഭാര്യ വീണ്ടും ഫയറിംഗ് തുടങ്ങിയത്. "പത്രം വായിച്ചോ? ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയില്ലേ? എന്റെ താലി മാല പോയത് മിച്ചം അല്ലാതെന്താ!! ഇതിപ്പോള്‍ എത്രാമത്രയാണെന്നു വല്ല ബോധോം ഉണ്ടോ?"

ഭാര്യ ഭദ്ര കാളിയെ പോലെ കലി തുള്ളുകയാണ്. ഇതിപ്പോ എന്നും ഉള്ളതല്ലേ!! പറഞ്ഞു ബോറടിച്ചാല്‍ അവള്‍ നിറുത്തിക്കോളും. മൈന്‍ഡ് ചെയ്യണ്ട......."പണിയെടുത്തു ജീവിക്കാനെ.........ഹും എന്റെ പട്ടി പണിക്കു പോകും".


ഭാര്യയുടെ ഒടുക്കത്തെ ചോദ്യത്തിനുള്ള  ഉത്തരം കണ്ടെത്താന്‍ നോക്കിയ അയാളെ 'വിക്കി പീഡിയ' പോലും കൈ വിട്ടു.  ആക്ച്വലി ഇത് എത്രാമത്ര പറ്റീര് കേസാണ്? ലിസ്,ടോട്ടല്‍ ഫോര്‍ യു ബ്ലിസയര്‍,ടൈക്കൂണ്‍ , RMP , ആപിള്‍, ഓറഞ്ച്, മാങ്ങ, മാങ്ങാണ്ടി.. .. വീടും പറമ്പും പണയം വെച്ചും ഭാര്യുടെ താലി മാല വിറ്റും കിട്ടിയ കാശാണ് ഇവരെല്ലാം കൂടി പറ്റിച്ചെടുത്തത്‌.


ഇനി എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. വേറൊന്നും കൊണ്ടല്ല ഇനി എന്റെ കയ്യില്‍ വേറെ കാശില്ല..അതോണ്ടാ!! കാശുണ്ടേല്‍ ഞാന്‍ വീണ്ടും നിക്ഷേപിക്കും. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! ഞാനെ നല്ല അന്തസ്സുള്ള മലയാളിയാ!! കേരളത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഞരമ്പുകളില്‍ ചോര101 ഡിഗ്രിയില്‍ തിളച്ചു.


പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം? അയാള്‍ തല പുകഞ്ഞാലോചിച്ചു. പുഴക്കരയില്‍ മരം വെട്ടുമ്പോള്‍ മുത്തച്ഛന്റെ കോടാലി പുഴയില്‍ വീണതും ജലദേവത പ്രത്യക്ഷപ്പെട്ടതും മുത്തച്ഛന്റെ സത്യസന്ധതയില്‍ ആകൃഷ്ടയായി സ്വര്‍ണത്തിന്റെയും  വെള്ളിയുടെയും കോടാലി സമ്മാനിച്ചതും ഒക്കെ അമ്മ പറഞ്ഞ കാര്യം അയാള്‍ ഓര്‍ത്തു. അറ്റകൈക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം. അയാള്‍ തീരുമാനിച്ചുറപ്പിച്ചു.

പണിക്കു പോകാത്തതിനാല്‍ പൊടിയും മാറാലയും പിടിച്ചു കിടന്ന കോടാലിയും എടുത്തു അയാള്‍ ജലദേവതയെ അന്വേഷിച്ചു പുഴക്കരയിലോട്ടു വെച്ചു പിടിച്ചു. പക്ഷെ നാട്ടിലൊന്നും പുഴ കാണാന്‍ പറ്റാത്തതിനാല്‍  പ്ലാനില്‍ ചെറിയ ഭേദഗതി വരുത്തി അയാള്‍ അടുത്തുള്ള കടല്‍ക്കരയിലോട്ടു നടന്നു.

കടല്‍ക്കരയില്‍ എത്തിയതും മരം വെട്ടുന്നതായി നടിച്ച് ആരും കാണാതെ അയാള്‍ കോടാലി കടലിലേക്ക്‌ വലിച്ചെറിഞ്ഞു..എന്നിട്ട് അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ അവിടെയിരുന്നു മോങ്ങാന്‍ തുടങ്ങി. വണ്‍, ടു ,ത്രീ എണ്ണി തീര്‍ന്നില്ല. കത്രീന കൈഫിന്റെ അനിയത്തിയെ പോലെയുള്ള ഒരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വേഷം യൂണിഫോം ആയ വെളുത്ത ഗൌണ്‍ തന്നെ. "ഏതോ നല്ല തറവാട്ടില്‍ പിറന്ന ദേവതയാ....എന്താ കൃത്യ നിഷ്ഠ!! ഇന്ത്യന്‍ റയില്‍വേ കണ്ടു പഠിക്കണം". അയാള്‍ ഓര്‍ത്തു.

മുഖത്ത് ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരിയുമായി ദേവത ചോദിച്ചു..എന്ത് പറ്റി വത്സാ? എന്തിനാ നീ മോങ്ങുന്നത്?

ശബ്ദത്തില്‍ ഒരു ഇടര്‍ച്ച വരുത്തി അയാള്‍ പറഞ്ഞു "ദേവി എന്റെ കോടാലി അറിയാതെ തെറിച്ചു കടലില്‍ വീണു. എനിക്ക് പണിയെടുക്കാന്‍ വേറെ കോടാലിയില്ല".

"സങ്കടപ്പെടാതെ വത്സാ..മേ ഹൂ നാ..... നിന്റെ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു ദേവത കടലിലേക്ക്‌ ഊളിയിട്ടു.

അല്‍പ സമയത്തിനു ശേഷം കയ്യില്‍ ഒരു വെള്ളിക്കോടാലിയുമായി ദേവത പൊങ്ങി വന്നു. "മകനെ ഇതാണോ നിന്റെ കോടാലി"

അല്ല ദേവതേ..അല്ല..ഇതല്ല എന്റെ കോടാലി എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വോളിയം കൂട്ടി.

"വത്സാ നിന്റെ സത്യ സന്ധത എനിക്കിഷ്ടായി. "I am Proud of You My Son". നിന്റെ യഥാര്‍ത്ഥ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് മൊഴിഞ്ഞു ദേവത വീണ്ടും മുങ്ങി. ഇപ്രാവശ്യം കയ്യില്‍ ഒരു ഇരുമ്പു കോടാലിയുമായിട്ടാണ് മൂപ്പത്തിയുടെ വരവ്. കരയ്ക്കെത്തിയ ദേവത കോടാലി അയാളെ കാണിച്ചിട്ട് ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?"

ദേവതയുടെ കയ്യിലിരിക്കുന്നത്‌ തന്റെ ഇരുമ്പു കോടാലിയാണെന്നു അയാള്‍ക്ക് മനസ്സിലായി. പക്ഷെ അയാളുടെ മനസ്സില്‍ വേറെ കുറെ ചിന്തകള്‍ ആണ് സ്ലൈഡ് ഷോ ആയി മിന്നിയത്. ഒരു സ്വര്‍ണ കോടാലിയെങ്കിലും   കിട്ടാതെ എങ്ങനെയാ പോവുക? സ്വര്‍ണത്തിനു എന്താ വില? വരുന്നത് വരട്ടെ ഒരു നുണ പറയുക തന്നെ.

"No ദേവതേ...No ഇതല്ല എന്റെ കോടാലി."

അയാളുടെ സൂക്കേട്‌ ദേവതയ്ക്ക് മനസ്സിലായി. ഇത് എവിടം വരെ പോകുമെന്ന് നോക്കാം...ദേവത കരുതി . 

"Don't Worry Dear നിന്റെ കോടാലി ഞാന്‍ എടുത്തു തരാം". ഇത്തവണ മനോഹരമായ ഒരു 916  പരിശുദ്ധിയുള്ള ഗോള്‍ഡ്‌  കോടാലിയും കൊണ്ടാണ് ദേവത വന്നത്.

916 ന്റെ  തെളിച്ചം കണ്ടപ്പോള്‍ അയാളുടെ ആക്രാന്തം മൂത്തതേയുള്ളൂ.."ഈ ദേവത ഒരു മണ്ടി ആണെന്ന് തോന്നുന്നു..പരമാവധി അടിച്ചെടുക്കാം. അതോണ്ട് ഈ കോടാലിയും എന്റെയല്ല എന്ന് പറയാം. അടുത്ത പ്രാവശ്യം ഡയമണ്ട് കോടാലിയും കൊണ്ട് വന്നാലോ"!!

അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ഇവന് പണി കൊടുക്കുക തന്നെ. മനുഷ്യനായാല്‍ ഇത്രേം ആര്‍ത്തി പാടില്ല.

ഒന്നും അറിയാത്ത പോലെ പതിവ് പുഞ്ചിരിയുമായി ദേവത ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?" ഉത്തരം ദേവത പ്രതീക്ഷിച്ചത് തന്നെ.!!

"അല്ല ദേവതേ....അല്ല..ഇതല്ല എന്റെ കോടാലി"

"I am the sorry വത്സാ I am the sorry. "ഞാന്‍ തോറ്റു സുല്ലിട്ടു......നിന്റെ കോടാലി എനിക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ല. പിന്നെ ഈ കോടാലികള്‍ ഒന്നും നിന്റെയെല്ലാത്ത സ്ഥിതിക്ക് എല്ലാം അവിടെ തന്നെ കിടക്കട്ടെ " എന്നും പറഞ്ഞു എല്ലാ കോടാലികളും എടുത്തു ദേവത കടലിലേക്ക്‌ എറിഞ്ഞു..

ദേവതയില്‍ നിന്ന് ഇങ്ങനെ ഒരു ആക്ഷന്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ കണ്ട്രോള്‍ നഷ്ടപ്പെട്ട് , സിക്സര്‍ അടിച്ച ബാറ്റ്സ്മാനെ ഗോറില്ല ലുക്ക്‌ വിട്ടു പേടിപ്പിക്കുന്ന ഗോപു മോനെ പോലെ അയാള്‍ ദേവതയോട് പൊട്ടിത്തെറിച്ചു.

"അല്ല പെണ്ണുമ്പിള്ളേ നിങ്ങള്‍ എന്ത് പോക്ക്രിത്തരം ആണ് കാണിച്ചത്"

"വത്സാ..സംയമനം പാലിക്കൂ..നീയല്ലേ പറഞ്ഞത് അതില്‍ നിന്റെ കോടാലി ഇല്ലെന്നു. അതോണ്ടല്ലേ  ഞാന്‍ എല്ലാം കടലില്‍ എറിഞ്ഞത്."

"ഞാന്‍ അങ്ങനെ പറഞ്ഞെന്നു വെച്ച് എല്ലാം ഉടനെയങ്ങു എറിയണോ? അതില്‍ ഒരു കോടാലി എനിക്ക് തന്നൂടായിരുന്നോ?"

"മകനെ അന്യന്റെ കോടാലി ഒരിക്കലും ആഗ്രഹിക്കരുത് "

"കോപ്പ് ..ചുമ്മാ ഇത്രേം നേരം വെയില് കൊണ്ടത്‌ മിച്ചം"

"പിണങ്ങാതെ വത്സാ ...നീ എന്തായാലും വെയിലും കൊണ്ട് നിന്നതല്ലേ!! ഞാന്‍ ഫ്രീ ആയി ഒരു ഉപദേശം തരാം."

"എന്താണേലും പറഞ്ഞു തുലയ്ക്ക് തള്ളേ..."

"മകനെ ഒരിക്കലും തല മറന്നു ഷാമ്പൂ തേക്കരുത്..അഥവാ തേച്ചാല്‍ തന്നെ ആദ്യമൊക്കെ കുറച്ചു നുരയും പതയും വന്നേക്കാം....പക്ഷെ കുറച്ചു പൈപ്പ് വെള്ളം വീണാലോ ഒരു ചാറ്റല്‍ മഴ പെയ്താലോ ആ നുരയൊക്കെ അങ്ങ് പോകും..അതോണ്ട് പണിയെടുക്കാതെ എളുപ്പത്തില്‍ പണക്കാരനാകാന്‍ നോക്കാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ നോക്ക്". എപ്പിസോഡ് വൈന്റ് അപ്പ്‌ ചെയ്തു റ്റാറ്റാ പറഞ്ഞു  ദേവത അപ്രത്യക്ഷയായി.

ആകെയുണ്ടായിരുന്ന കോടാലിയും നഷ്ടപ്പെട്ട് വിഷണ്ണനായി വീട്ടിലേക്കു നടക്കുമ്പോഴും അയാള് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു.. 

"എന്റെ സാന്റിയാഗോ മാര്‍ട്ടിന്‍ പുണ്യാളാ, ശബരിനാതാനന്ദ സ്വാമികളെ...പറ്റിക്കല്‍ കേസെല്ലാത്ത ഏതെങ്കിലും മണി ചെയിനോ നോട്ടിരട്ടിപ്പോ ഉടനെ ആരെങ്കിലും തുടങ്ങണമേ.....കയ്യില്‍ കാശില്ലേലും വല്ല വൃക്കയോ കുടലോ വിറ്റിട്ട് എങ്കിലും കുറച്ചു കാശ് അതില്‍ നിക്ഷേപിക്കായിരുന്നു"!!!!

ഞായറാഴ്‌ച, ജൂൺ 26, 2011

നാലുകെട്ടിന്റെ കഥ !!


**************പതിവുപോലെ കുട്ടിയാലി ഇന്നും ഓത്തുപള്ളിയിലാണ്.***************

ഉസ്താദ് : നിക്കാഹിനെ പറ്റി ഞമ്മള് ഇന്നലെ പഠിപ്പിച്ചത് എല്ലാര്‍ക്കും തിരിഞ്ഞിനാ കുട്ടിയേളെ?

കുട്ടികള്‍ : തിരിഞ്ഞിനീം  തിരിഞ്ഞിനീം ഉസ്താദെ .

എനക്ക് തിരിഞ്ഞിക്കില്ല ഉസ്താദെ! എനക്ക് കൊറച്ചു സംശയങ്ങളുണ്ട്.

എന്താ കുട്ടിയാലി ഇഞ്ചെ മുടിഞ്ഞ സംശയം.. ഇഞ്ഞി ചോദിക്കീ..ഞമ്മള് കേക്കട്ടെ.

ഉസ്താദെ ഇങ്ങളല്ലേ പറഞ്ഞത് ഞമ്മളിയാക്ക് 4 മംഗലം കയിക്കാന്നു!!.

ഇമ്മള് പറഞ്ഞിനി..അയിനെന്താ ഇനിക്ക് സംശയം?

ഒരാണിനു ഒരു പെണ്ണല്ലേ പറ്റൂള്ളൂ. അതല്ലേ ശരി?.

ഇഞ്ഞു ശരീം തെറ്റൊന്നും പറേണ്ട..ചില സന്ദര്‍ഭങ്ങളില്‍ ഞമ്മളിയാക്ക് 4 വരെ കെട്ടാം.

ഹിന്ദുക്കളും ക്രിസ്തിയാനികളും ഒന്നല്ലേ കേട്ടുള്ളൂ?. ഓല നിയമം അങ്ങനെല്ലേ?

ഇഞ്ഞോടാരാ പറഞ്ഞെ ഓല നിയമം അങ്ങനെയാന്നു? ഇഞ്ഞു ശ്രീ കൃഷ്ണനെ കുറിച്ച് കേട്ടിനാ? ഓരെത്തിരയാ കെട്ടിയെന്ന് അറിയാവോ നിനക്ക്?

പതിനാറായിരത്തിയെട്ട് അല്ലെ ഉസ്താദെ ?

അതെ..ശ്രീ രാമന്റെ ബാപ്പ ദശരഥന്‍ എത്ര കേട്ടീന് എന്നറിയാമോ ഇനക്ക്?

മൂന്നാണ് എന്നാ ഞമ്മള് പഠിച്ചത് ..എന്നിട്ട് ഹിന്ദുക്കളെന്താ ഉസ്താദെ ഒന്ന് മാത്രം കെട്ടുന്നത്? ഓലിക്ക് ഒന്നേ പറ്റുള്ളൂന്നു നിയമം ഉണ്ടല്ലോ?

ഓലെ ആ നിയമം ഞമ്മളെ പാര്‍ലിമെന്റ് പാസ്സാക്കിയതാ!!. അല്ലാതെ ഓല അമ്പല കമ്മിറ്റിക്കാരോ ദേവസ്വം ബോഡോ അല്ല..

അപ്പം ഞമ്മക്കെന്താ അതുപോലത്തെ നിയമം ഇല്ലാത്തെ?


ഞമ്മളെ കാര്യം തീരുമാനിക്കുന്നത്‌ പാര്‍ലിമെന്റ് അല്ല..ഞമ്മക്ക് ഞമ്മടെതായ ശരിയത്ത് നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അതെന്താ? ഞമ്മളും ഇന്ത്യയില്‍ അല്ലെ ജീവിക്കുന്നത്?

അതിനിക്ക് പറഞ്ഞാ തിരിയൂല..ഞമ്മടെ കാര്യം തീരുമാനിക്കാന്‍ ഞമ്മക്ക് ഞമ്മടെ വഖഫ് ബോര്‍ഡ് ഉണ്ട്.

എന്നിട്ട് ആ ബോര്‍ഡ് എന്താ ഞമ്മക്കും അങ്ങനത്തെ നിയമം കൊണ്ട് വരാത്തെ?

ഇഞ്ഞു ബിജാരിക്കും പോലെ എല്ലാര്‍ക്കും അപ്പാട് 4 കെട്ടാനൊന്നും പറ്റൂല..

പിന്നെ ??

അതിനെല്ലാം ചില കണ്ടീസന്‍സ് ഉണ്ട്.

എന്ത് കണ്ടീസന്‍?

ആദ്യത്തെ ഭാര്യ എഴുനേല്‍ക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുവാണേല്‍ ഞമ്മളിയാക്ക് രണ്ടാമത് ഒരു പെണ്ണൂടെ കെട്ടാം.

ഉസ്താദെ അതെങ്ങനെയാ ശരിയാകുന്നത്? കെട്ടിയോള്‍ തളര്‍ന്നു കിടക്കുമ്പോളല്ലേ മരുന്ന് കൊടുക്കാനും ശുശ്രൂഷിക്കാനും കെട്ടിയോന്‍ വേണ്ടേ? അപ്പ ഓര്‍ വേറെ കെട്ടിയാല്‍ ഓളെന്താ ചെയ്യുവ?

ഇഞ്ഞോട് ഞമ്മളെങ്ങെനെയാ അത് പറയുവാ? ഓക്ക് ഓനെ തൃപ്തി പെടുത്താന്‍ പറ്റിയില്ലേല്‍ ഓന് വേറെ കെട്ടാം..അതാ ഞമ്മടെ നിയമം.

ഉസ്താദെ ഈ തൃപ്തിക്ക് വേണ്ടി മാത്രമാണോ ഞമ്മള് പെണ്ണ് കെട്ടുന്നത്?

അതൊന്നും ഇനിക്ക് ഇപ്പ പറഞ്ഞ തിരിയൂല. ഇനിക്ക് അത് തിരിയാനുള്ള വയസ്സായിക്കില്ല.

അതുപോട്ടെ.. വേറെ എന്തേലും കണ്ടീസന്‍ ഉണ്ടോ ഉസ്താദെ ?

പെണ്ണുങ്ങടെ എണ്ണം ആണുങ്ങളേക്കാള്‍ കൂടി പെണ്ണുങ്ങള്‍ പെഴച്ചു പോവാണ്ടിരിക്കാനും ഞമ്മക്ക് 4 വരെ കെട്ടാം .

അപ്പ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു ആണുങ്ങള്‍ കൂടിയാല്‍ പെണ്ണുങ്ങള്‍ക്കും 4 കെട്ടാമോ?

ഇഞ്ഞു ബെല്ലാണ്ട് കൊയക്കുന്ന ശോദ്യങ്ങളൊന്നും ശോദിക്കല്ലേ കുട്ടിയാലി!!

എന്നാ അത് പോട്ടെ ഉസ്താദെ ..ഞമ്മള് വേറൊന്നു ചോദിക്കാം! 

പെട്ടെന്ന് ശോദീര്.

ഇങ്ങളെ ഓള് കെടപ്പിലായാല്‍ ഇങ്ങളും വേറെ പെണ്ണു കേട്ടുവോ?

അയിലെന്താ ഇനിക്കൊരു സംശയം..ഞമ്മടെ ആദ്യത്തെ ബീവി തളര്‍വാദം പിടിച്ചു കേടപ്പായിട്ടു ഞമ്മള് വീണ്ടും കെട്ടിയില്ലേ!!! ഞമ്മള്  യഥാര്‍ത്ഥ മുസല്‍മാനല്ലേ????

ഉസ്താദെ ഇങ്ങള് തളര്‍വാദം വന്നു കേടപ്പിലായെന്നു നിരീക്കുവാ. അങ്ങനെയാണേല്‍ ഇങ്ങള്‍ക്കും ഇങ്ങളെ ബീവിനെ തൃപ്തിപ്പെടുത്താന്‍ പറ്റൂലല്ലോ? അപ്പോള്‍ ഇങ്ങള്‍ ഇങ്ങളെ ബീവിനെ  വേറെ മംഗലം കയിക്കാന്‍ സമ്മതിക്കോ?

അറാംബറന്നോനെ കൊത്തി കൊത്തി മൊറത്തില്‍ കേറി കൊത്തുന്നോ? ഇഞ്ചെ ബാപ്പാനെ ഞമ്മള്‍ കാണട്ടെ!!!!

വാല്‍ക്കഷ്ണം:

"സ്വന്തം ഭാര്യ മറ്റു പുരുഷന്മാരോട് പത്തു മിനുട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് സഹിക്കില്ല..അപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കിടേണ്ടി വരുന്ന ഒരു ഭാര്യയുടെ മാനസികാവസ്ഥ എന്തായിരിക്കും!! എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഏതൊക്കെ മത നിയമങ്ങള്‍ ഉദ്ധരിച്ചാലും ഒരു പെണ്ണിനും അത് മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ പറ്റില്ല.
അല്ലെ?

ഇങ്ങനെയൊക്കെ പറഞ്ഞെന്നു വെച്ച് കുട്ടിയാലിയെ ആരും നഖം വെട്ടും മുടി വെട്ടും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുതേ!! പാവം ഉറക്കത്തില്‍ മുള്ളുന്ന അസുഖം ഉള്ളതാണേ!!"

കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം.

വ്യാഴാഴ്‌ച, ജൂൺ 16, 2011

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !


ലാപ്ടോപും ടിഫിന്‍ ബോക്സും എടുത്തു കാബിനിലെ ലൈറ്റും ഓഫ്‌ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴാണ് പുറകെ നിന്നും ഗോപന്റെ വിളി കേട്ടത്. "എന്താ രാജാ ഇന്ന് നേരത്തെ പോവാണോ? വൈകിട്ടെന്താ പരിപാടി?".  "ഹേയ് ഒന്നുമില്ലടാ. ഇന്നെങ്കിലും ഭാര്യേം മോളും ഉറങ്ങുന്നതിനു മുന്‍പ് വീടെത്തെണം അത്രയേ ഉള്ളൂ". ഗോപന്‍ അമര്‍ത്തിയോന്നു മൂളി.."ഹും..അപ്പോള്‍ നീ ഇന്ന് സുരേഷിന്റെ വെള്ളമടി പാര്‍ട്ടിക്ക് കൂടുന്നില്ലേ?"

ഇല്ലെടാ. ഞാനില്ല .. നിങ്ങള്‍ ആഘോഷിക്കു.. ഗോപന്‍ വിടാനുള്ള ഭാവമില്ല.
നീയില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം?
എടാ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ.. ഞാനില്ല..എന്നാ നാളെ കാണാം ഗുഡ് നൈറ്റ്..
നീ പോണെങ്കില്‍ പോ..ഞാന്‍ രാവിലെ പറഞ്ഞ കാര്യം മറക്കണ്ട ഗോപന്‍ ഓര്‍മിപ്പിച്ചു.

സത്യം പറഞ്ഞാല്‍ പതിവിലും നേരത്തെ ജോലി തീര്‍ത്തു നേരത്തെ വീട്ടിലേക്കു ഇറങ്ങിയത്‌ ഗോപന്‍ പറഞ്ഞ കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെയാണ്. ടിവിയില്‍ പരസ്യം കണ്ടപ്പോഴേ ഒന്ന് വാങ്ങി പരീക്ഷിക്കണം എന്ന് തീരുമാനിച്ചതാ. ഇന്നലെ ഗോപന്‍ പിരി കേറ്റി വിട്ടപ്പോള്‍ എന്തായാലും ഇന്ന് വാങ്ങിക്കാം എന്ന് ഉറപ്പിച്ചു. "എടാ ഇതൊക്കെ നമ്മളെ പോലെ ജോലി തിരക്ക് കാരണം ആരോഗ്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കുള്ള പ്രോഡക്ട്സ് ആണ്. ഞാന്‍ ഉപയോഗിച്ചിട്ടു എനിക്ക് നല്ല മാറ്റം ഉണ്ട്". അവനു മാറ്റം ഉണ്ടെന്നു കരുതി എനിക്കും മാറ്റമുണ്ടാകുമോ? അയാള്‍ ആലോചിച്ചു. ആ... ഒരു വിശ്വാസം അതല്ലേ എല്ലാം !!

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ശേഷം മൊത്തം അലച്ചിലാണ് , സൈറ്റ് വിസിറ്റ്, പ്രൊജക്റ്റ്‌ വര്‍ക്ക്‌  അങ്ങനെ പോകുന്നു കാര്യങ്ങള്‍. മര്യാദിക്കു ഭക്ഷണം കഴിക്കാനോ റെസ്റ്റ് എടുക്കാനോ  ഒന്നിനും സമയം കിട്ടുന്നില്ല. മോളോട് മിണ്ടിയിട്ടു ദിവസങ്ങളായി. എല്ലാ ജോലിയും തീര്‍ത്തു വീട്ടിലെത്തുമ്പോഴെകും മോള്‍ ഉറങ്ങിയിട്ടുണ്ടാവും..ഇന്നലെ രാധയും പരാതി  പറഞ്ഞിരുന്നു. ചേട്ടനാകെ മാറിപോയി.."പഴയ പോലെ ഒന്നിലും ശ്രദ്ധിക്കുന്നില്ല." അവളുടെ പരാതിയും കൂടി തീര്‍ക്കാന്‍ വേണ്ടിയാ ഇന്ന് നേരത്തെ ഇറങ്ങിയത്‌.

ലിഫ്റ്റ്‌ ബേസ്മെന്റില്‍ ഇടിച്ചു നിന്നപ്പോഴാണ് രാജന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ലിഫ്റ്റില്‍ നിന്ന് പുറത്തു കടന്നു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ മെഡിക്കല്‍ ഷോപ്പിലേക്ക് വച്ചു പിടിച്ചു. ഒരു ചെറിയ ചമ്മലോടെ ആവശ്യം അറിയിച്ചപ്പോള്‍ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയുടെ മുഖത്തൊരു വളിച്ച ചിരി അയാള്‍ കണ്ടു. ആ ചിരി മൈന്‍ഡ് ചെയ്യാതെ കാശും കൊടുത്തു, അവര്‍ തന്ന കവറും എടുത്തു അയാള്‍ പുറത്തേക്ക് നടന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് അത്യാവശ്യം പച്ചക്കറിയും വാങ്ങി എല്ലാം കൂടി കാറിലെ പുറകിലെ സീറ്റില്‍ വച്ചു.

 കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങമ്പോഴാ അയാള്‍ ആ കാര്യം ഓര്‍ത്തത്‌. മെഡിക്കല്‍ ഷോപ്പിന്റെ കവറും അകത്തുള്ള ബോട്ടിലിന്റെ ലാബെലും കീറിക്കളഞ്ഞേക്കാം. രാധയ്ക്കു ഒരു സസ്പെന്‍സ് ആയിക്കോട്ടെ!! പിന്നെ അമ്മയെങ്ങാനും കണ്ടാല്‍  നൂറു ചോദ്യങ്ങള്‍ ഉണ്ടാവും. മോന്റെ ആരോഗ്യ സ്ഥിതി ഓര്‍ത്തു സങ്കടപെടും. മര്യാദിക്കു ഭക്ഷണം കഴിപ്പിക്കാത്തതില്‍ രാധയോടു ചൂടാകും. അമ്മായിഅമ്മ മരുമകള്‍ പോരിനു താനായിട്ട് ഒരു വിഷയം ഉണ്ടാക്കി കൊടുക്കേണ്ട എന്ന് പിറുപിറുത്തു മെഡിക്കല്‍ ഷോപ്പിന്റെ കവര്‍ അയാള്‍ പുറത്തേക്ക് എറിഞ്ഞു . പിന്നെ ബോട്ടിലിന്റെ ലാബെല്‍ ഇളക്കി മാറ്റി എല്ലാം കൂടി പച്ചക്കറിയുടെ കവറില്‍ ഇട്ടു വണ്ടി പതുക്കെ വീട്ടിലോട്ടു വിട്ടു.

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് തന്നെ അമ്മയിരിപ്പുണ്ട്. പതിവിലും നേരത്തെ മോന്‍ എത്തിയതിലുള്ള ആശ്ചര്യം അമ്മ  മറച്ചു വച്ചില്ല.
"എന്താഡാ ഇന്ന് നേരത്തെ? അമേരിക്ക അഫ്ഗാനിലേക്ക് വിട്ട മിസൈല്‍ എങ്ങാനും നിന്റെ ഓഫീസില്‍ പതിച്ചോ? വൈകിട്ടത്തെ ന്യൂസ്‌ ഞാനും കണ്ടതാണല്ലോ അതിലൊന്നും പറഞ്ഞില്ലല്ലോ!!"
അമ്മയുടെ ചോദ്യത്തിലുള്ള പരിഹാസം മനസ്സിലായി." ഒന്നുമില്ല അമ്മേ, ചുമ്മാ ഇന്ന്  നേരത്തെ പോരാന്‍ തോന്നി. അമ്മയുടെ കൂടെയൊക്കെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഒരാഗ്രഹം!".
ഈ നമ്പരില്‍ എന്തായാലും അമ്മ വീണു. "എന്നാല്‍ മോന്‍ വേഗം കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി വാ നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചിരുന്നു കഴിക്കാം ഇന്നു".
"ശരിയമ്മേ.ഇത് കുറച്ചു പച്ചക്കറിയാണ് അകത്തു വെച്ചേര്" എന്ന് പറഞ്ഞു അയാള്‍ പ്ലാസ്റ്റിക്‌ കവര്‍ അമ്മയുടെ കയ്യില്‍ കൊടുത്തു.

ഷൂ അഴിച്ചു വെച്ച് അകത്തേക്ക് നടക്കുമ്പോള്‍ ഭാര്യയെ അവിടെയൊന്നും കാണാത്തത് കൊണ്ട് അയാള്‍ അമ്മയോട് വിളിച്ചു ചോദിച്ചു.
"അമ്മേ രാധയെവിടെ? മോനെ അവള്‍ കുളിക്കുകയാ. അകത്തെ ബാത്ത് റൂമില്‍ ഉണ്ട്".
"ശരിയമ്മേ. അവള്‍ കുളിച്ചു കഴിയട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാന്‍". എന്ന് പറഞ്ഞോണ്ട് അയാള്‍ റിമോട്ട് എടുത്തു ടിവി ഓണ്‍ ചെയ്തു. വാര്‍ത്ത കാണാമെന്നു വെച്ച് ഓണ്‍ ചെയ്തതാ.പരസ്യാണ്, ഇളയച്ഛനു പെണ്ണിനെ ഒപ്പിച്ചു കൊടുക്കുന്ന ബ്രോക്കെര്‍ പയ്യന്റെ പരസ്യം. ഇത്രയും വെറുപ്പിക്കുന്ന ഒരു പരസ്യം. പരസ്യങ്ങളെ ഇഷ്ടപെടുന്ന തനിക്കു പോലും ഇത്രേം വെറുപ്പാണേല്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ ചാനെല്‍ മാറ്റി.

അധികം വൈകാതെ തന്നെ രാധ കുളി കഴിഞ്ഞു പുറത്തേക്ക് വന്നു. ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റി നേര്‍ത്ത തൂവെള്ള നിറത്തിലുള്ള നൈറ്റിയും ഇട്ടു ജയഭാരതി സ്റ്റൈലില്‍ മന്ദം മന്ദം നടന്നു വരുന്ന ഭാര്യയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ലഡു പൊട്ടി ഒന്നല്ല അഞ്ചാറെണ്ണം; അതും പല വലുപ്പത്തിലും പല നിറത്തിലും!!

അസമയത്ത് റൂമില്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. പിന്നെ ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്ക കൂട്ടാന്‍ കണ്ടപോലെ ആര്‍ത്തിയോടെയുള്ള അയാളുടെ നോട്ടവും കൂടിയായപ്പോള്‍ അവളൊന്നു ചൂളി.

ആ ചൂളല്‍ മാറ്റാനായി അവള്‍ ചോദിച്ചു. "ഇന്നെന്താ നേരത്തെയാണല്ലോ? "ആനന്ദം.". "എന്തൂട്ട് ?".. "പരമാനന്ദം"...."മനുഷ്യാ നിങ്ങള്‍ക്ക് വട്ടായോ? " ."നിര്‍മലാനന്ദം"....അതിനു മനുഷ്യാ നിങ്ങള്‍ കഴിഞ്ഞ ആഴ്ചയല്ലേ LIC യുടെ പോളിസി എടുത്തത്‌..ഇന്നു വീണ്ടും എടുത്തോണ്ട് വന്നോ ??
ഇത് LIC പോളിസിയും കൊടച്ചക്രോം ഒന്നുമല്ല...ഞാന്‍ അമ്മയുടെ കയ്യില്‍ ഒരു കവര്‍ കൊടുത്തിട്ടുണ്ട്..അതില്‍ നിനക്കൊരു സസ്പെന്‍സ് ഉണ്ട്..അത്രയും പറഞ്ഞു തോര്‍ത്തും എടുത്തു ബാത്ത് റൂമില്‍ കേറി അയാള്‍ കതകടച്ചു.

ദൈവമേ ഇന്നെന്താണാവോ വാങ്ങി വന്നിട്ടുണ്ടാവുക? പരസ്യോം കണ്ടു ദിവസവും എന്തേലും വാങ്ങിച്ചോണ്ട് വരും!  ഇങ്ങേരുടെ പരസ്യ പ്രാന്ത് എന്നാണാവോ തീരുന്നത്!! എന്ന് പിറു പിറുത്തോണ്ട് അവള്‍ അടുക്കളയിലോട്ടു നടന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അയാള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊഴിഞ്ഞുപോയ മുടിയുടെ കണക്കെടുക്കുകയായിരുന്നു. അടുക്കളയില്‍ നിന്നും ഭാര്യ പഴയ കോളാമ്പി മൈക്ക് സെറ്റിലെന്ന പോലെ ചെവി പൊട്ടുന്ന സൌണ്ടില്‍ വിളിച്ചു കൂവി. "എനിക്ക് സസ്പെന്‍സ് ആക്കാന്‍ വേണ്ടി നിങ്ങള്‍ എന്തോ സാധനം കൊണ്ട് വന്നൂന്ന് പറഞ്ഞില്ലേ? അതു കടയില്‍  നിന്നും എടുത്തില്ലാന്ന തോന്നുന്നത്! ആ കവറില്‍ പച്ചകറിയും മുത്തച്ഛന്റെ കൊഴമ്പും മാത്രമേ ഉള്ളൂന്നാ അമ്മ പറഞ്ഞതു".

രാധേ നീ ഇങ്ങോട്ട് വന്നേ.

എന്താ ? ഞാന്‍ ഫുഡ്‌ എടുത്തു വെക്കുന്ന തിരക്കിലാ.

നീ എന്തോ മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം പറഞ്ഞല്ലോ?

ആ കവറില്‍ മുത്തച്ഛനുള്ള ധന്വന്തരി കൊഴമ്പുണ്ടായിരുന്നെന്നു അമ്മയാ പറഞ്ഞതു. അമ്മ അതു മുത്തച്ചന് പുരട്ടിയും കൊടുത്തു.

എടീ..പണി പാളിയല്ലോ ..മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം എനിക്ക് ഓര്‍മയില്ലായിരുന്നു.. ഇത് സാധനം വേറെയാ..

പിന്നെ ഇതെന്തു കുന്തമാ?

എടീ നീയല്ലേ പറഞ്ഞത് എനിക്ക് പഴയ പോലെ ഒന്നിനും ഒരു താല്പര്യം ഇല്ലെന്നു. അതോണ്ട് ഒരു കുപ്പി 'ആയൂ കെയര്‍ വാജി തൈലം' വാങ്ങിയതാ!!

എന്റെ ദൈവമേ!! അപ്പ അതാണോ മുത്തച്ഛന്റെ മേത്ത് പുരട്ടിയത്?

എടീ നീ മുത്തച്ഛന്റെ റൂം പുറത്ത്ന്നു പൂട്ടിയേരു. പുള്ളി പുറത്തേക്കിറങ്ങി കുഴപ്പമൊന്നും ഉണ്ടാക്കേണ്ട. പുള്ളിയിപ്പോള്‍ ഒരു ബജാജ് ചേതക് ആണേലും ആയ കാലത്ത് ഒരു റോയല്‍ എന്‍ഫില്‍ഡ് ആണെന്നാ കേട്ടത്!.

തോര്‍ത്തു മാറ്റി ബെഡ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഭാര്യയുടെ അടുത്ത കൂവല്‍.. "ദേ ഇങ്ങോട്ട് വന്നേ..മുത്തച്ഛനെ റൂമില്‍ കാണാനില്ല". രണ്ടുപേരും കൂടി എല്ലാ റൂമുകളും അരിച്ചു പെറുക്കി നോക്കിയിട്ടും മുത്തച്ഛന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വീട്ടില്‍ ഇത്രേം കോലാഹലങ്ങള്‍ നടന്നിട്ടും പ്രധാന മന്ത്രി സ്റ്റൈലില്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന കണക്കെ സീരിയല്‍ കണ്ടോണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ രാജന് കലി കേറി.
"അമ്മേ മുത്തച്ഛന്‍ ഇങ്ങോട്ടെങ്ങാനം വന്നിരുന്നോ?"
ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. "കൊഴമ്പു പുരട്ടിയത് കൊണ്ട് കുളിക്കാനായി പുറത്തെ കുളിമുറിയിലേക്ക്  പോണ കണ്ടു..വെള്ളം കോരിക്കൊടുക്കാന്‍ എന്നെ വിളിച്ചതാ..എനിക്ക് സീരിയല്‍ ഉള്ളോണ്ട് പണിക്കാരി കമലാക്ഷിയെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ട്. എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?"
ഹേയ് ഒന്നുമില്ല ..അമ്മ സീരിയല്‍ നിറുത്തേണ്ട എന്ന് പറഞ്ഞു അയാള്‍ പുറകു വശത്തെ കുളിമുറിയുടെ ഭാഗത്തേക്ക് ഓടി.

കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്ന കതകു കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ അയാള്‍ അന്തിച്ചു നിന്നു..തൊട്ടു പിറകെ ഓടി കിതച്ചെത്തിയ രാധ അയാളുടെ നില്പ് കണ്ടപ്പോള്‍ ചൂടായി. "മനുഷ്യാ നിങ്ങള്‍ ഇങ്ങനെ നിന്നു സമയം കളയാതെ മുത്തച്ഛനേം കമലാക്ഷിയെയും കണ്ടുപിടിക്കാന്‍ നോക്ക്".
"എടി അവരെങ്ങടും പോയിട്ടില്ല രണ്ടും അകത്തുണ്ട് ..എത്ര വിളിച്ചിട്ടും പുറത്തു വരുന്നില്ല..ഇനി തൈലത്തിന്റെ പവര്‍ തീരും വരെ വെയിറ്റ് ചെയ്യാം.. അല്ലാതെ വേറെ വഴിയില്ല". ഒരു ചെറു ചിരിയോടു അയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ നിസ്സാരമായ മറുപടി കേട്ടപ്പോള്‍ രാധയ്ക്ക് കണ്ട്രോള്‍ നഷ്ടപ്പെട്ടു." കിടന്നു ഇളിക്കാതെ മനുഷ്യാ..ടിവിയിലെ പരസ്യോം കണ്ടു ഓരോ കുന്ത്രാണ്ടം വാങ്ങി വരും..മുത്തച്ചനും കമലാക്ഷിയും അകത്തു....ശ്ശൊ..എനിക്ക് ആലോചിക്കാന്‍ വയ്യ ..പാവം കമലാക്ഷി .."

രാധയുടെ ദേഷ്യം കണ്ടപ്പോള്‍ നേരത്തെ വന്ന ചെറു ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി അയാള്‍ പറഞ്ഞു.."എടീ കമലാക്ഷിയുടെ കാര്യം ആലോചിച്ചു നീ വിഷമിക്കേണ്ട ..ഒരു ചെയിഞ്ച് ആര്‍ക്കാ  ഇഷ്ടപ്പെടാത്തത്?"

ഭര്‍ത്താവിന്റെ തമാശ എരി തീയില്‍ എണ്ണ ഒഴിച്ച പോലെ രാധയുടെ ദേഷ്യം കൂട്ടിയതേയുള്ളൂ.. "മനുഷ്യാ ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ക്ക് ഈ പരസ്യ പ്രാന്ത് ഉപേക്ഷിക്കാനായില്ലേ? പവര്‍ കൂട്ടാനും തടി കുറയ്ക്കാനും എന്നൊക്കെ പറഞ്ഞു കണ്ട കൊഴമ്പും തൈലോം വാങ്ങി തേച്ച്‌ ഉള്ള ആരോഗ്യം കളയാതെ നിങ്ങള്‍ നിങ്ങളായിട്ട്‌  ജീവിക്കാന്‍ നോക്ക്..അല്ലെങ്കില്‍ പരസ്യത്തില്‍ പറയും പോലെ ശിഷ്ട കാലം 'കിഴി' വെച്ച്  ജീവിച്ചു തീര്‍ക്കേണ്ടി വരും...

വെള്ളിയാഴ്‌ച, ജൂൺ 03, 2011

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്‍!!

മാഡംജിയുടെ നമ്പര്‍ പത്തു ജനപഥിലെ വീട്. സമയം അര്‍ധരാത്രി 12 മണി. എങ്ങും കൂരിരുട്ട്. നിശീഥിനിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറിയില്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു . "ട്രിം ട്രിം  മെസ്സേജ് വന്നെ . മെസ്സേജ് വന്നെ" . ഉറക്കം ഞെട്ടിയ മാഡംജി പിറുപിറുത്തു ഏതു അല്പനാണാവോ അര്‍ധരാത്രി SMS അയച്ചത്? മാഡംജി മോന്റെ കട്ടിലിലേക്ക് നോക്കി. നല്ല ഉറക്കത്തിലാണ്. പോത്ത് പോലെ വളര്‍ന്നെങ്കിലും ഇപ്പോളും കൊച്ചു കൊച്ചു കുട്ടിയുടെ മനസ്സാ. റിങ്ങര്‍ ടോണ്‍ കേട്ടില്ലേ ഒരു മാതിരി ചന്ത പിള്ളാരുടെ പോലെ.

പിറ്റേന്ന് രാവിലെ  മാഡംജി ചന്ദ്രിക പത്രം വായിച്ചോണ്ടിരിക്കുകയായിരുന്നു. ഉറക്കച്ചടവോടെ കയ്യില്‍ മൊബൈലും എടുത്തു അമ്മയുടെ അടുത്തുവന്നു നിന്ന് മോന്‍ ചിണുങ്ങി.

മമ്മിയെന്തിനാ ലീഗിന്റെ പത്രമായ ചന്ദ്രിക വായിക്കുന്നത്?

മോനെ ഇനി കേരളത്തിലെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇത് വായിച്ചാലെ രക്ഷയുള്ളൂ. കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുന്നത്‌ പാണക്കാട് തങ്ങള്‍ അല്ലെ? അല്ലാതെ നമ്മള്‍ ഹൈ കമാന്‍ഡ് അല്ലല്ലോ!!


ബൈ ദി ബൈ , മമ്മി ഈ എം കെ ഗാന്ധിയെന്ന പുള്ളിയേതാ?

എന്റെ പൊന്നേ! നിനക്ക് അറിയില്ലേ പുള്ളിയെ? മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്. അതൊക്കെ പോട്ടെ നീ എന്തിനാ അങ്ങേരെ കുറിച്ചറിയുന്നത്? സാധാരണ നമ്മള്‍ കോണ്‍ഗ്രസ്‌കാര്‍ ഒക്ടോബര്‍ 2 നും ജനുവരി 30 നും അല്ലെ അങ്ങേരെ കുറിച്ച് ഓര്‍ക്കുന്നതും പ്രസംഗിക്കുന്നതും!.

മമ്മി, ഈ ഗാന്ധിയുടെ പടമല്ലേ 500 രൂപ നോട്ടില്‍ ഉള്ളത്. കഷണ്ടിയോക്കെയായി ഒരു വട്ട കണ്ണാടിയൊക്കെ വച്ച ഒരു ഓള്‍ഡ്‌ മാന്‍.

മോന്റെ ജനറല്‍ നോളെജില്‍ അഭിമാനം പൂണ്ട മമ്മി പറഞ്ഞു. "എസ് ഡിയര്‍ ദി സെയിം പേലോ".

മമ്മി, നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് ഈ ഗാന്ധിയോടുള്ള സ്നേഹം കൊണ്ടാണോ 5൦൦ ന്റെ നോട്ടിനോട്‌ ഭയങ്കര ആര്‍ത്തി??

മോനെ അറിയാതെ പോലും നോട്ടിന്റെ കാര്യം മിണ്ടിയേക്കരുത്‌. ആ ചാനെലുകാര്‍ എവിടെയൊക്കെയാ ഒളി ക്യാമറ വച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.സ്വന്തം ഇയര്‍ ഫോണിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ ഇത് . നീ കണ്ടതല്ലേ ആ കനിമൊഴി കുഞ്ഞും നീര റാഡിയയും കൂടിയുള്ള ടെലിഫോണ്‍ സംഭാഷണം എപിസോഡുകളായിട്ടല്ലേ ആ ചാനലുകാര്‍ ടെലികാസറ്റ്‌  ചെയ്തത്. പൊങ്കലും ഇഡിലിയും വടയും കഴിച്ചോണ്ട് നടന്ന കുട്ടിയല്ലേ ! ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നുകയാ. പാവം കുട്ടി. അതിനെ ചതിച്ചവരോട് ദൈവം ചോദിക്കും.

അതിനു മമ്മി എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്? മമ്മിയും നീര റാഡിയയും തമ്മില്‍ വല്ല അവിഹിത ബന്ധോം ഉണ്ടോ?

നീര റാഡിയയുമായി എനിക്ക് ബന്ധം ഒന്നുമില്ല ഡിയര്‍. പക്ഷെ നമ്മുടെ ഏഷ്യാനെറ്റിലെ ഷാജഹാനെ ഞാന്‍ ഇടയ്ക്കിടെ 'കോണ്ടാക്റ്റ്‌' ചെയ്യാറുണ്ട്. മോനെ ഞാന്‍ ഒരു രഹസ്യം പറയാം. ബിന്‍ ലാദനെ വധിച്ചതിനു ശേഷം അമേരിക്കയുടെ അടുത്ത ലക്‌ഷ്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കലാണ്‌. എനിക്കാണ് ആ ഓപറേഷന്റെ ചുമതല. ഷോര്‍നൂരെ MR മുരളിയെയും ഒഞ്ചിയത്തെ ചന്ദ്രശേഖരനെയും ഞങ്ങളല്ലേ പൊക്കി വിട്ടത്!! ഒഞ്ചിയത്തെ റെവല്യൂഷനറിക്കാരുടെ ഏജെന്റല്ലേ ഷാജഹാന്‍!! ഒബാമയുടെ നിര്‍ദേശ പ്രകാരം ഒഞ്ചിയം ബാങ്കിന്റെ അടുത്തുള്ള കലുങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്റില്‍ ബാനര്‍ കെട്ടാനും ഞാനല്ലേ ഷാജഹാനെ വിളിച്ചു പറഞ്ഞത്!

ഇതെങ്ങാനും ആ ഇന്ത്യാവിഷന്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നാ എന്റെ പേടി. അങ്ങിനെയാണേല്‍ കുഞ്ഞാലിക്കുട്ടിക്കു പണി കൊടുത്തിട്ട് അവസാനം 'പപ്പണി' തിരിച്ചു കിട്ടിയ മുനീറിന്റെ സ്ഥിതി ആകുമോ എനിക്കും? പാവം ഒബാമ അങ്കിള്‍ ആണേല്‍ വികി ലീക്ക്സ് ഇതെങ്ങാനും ലീക് ചെയ്യുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചോണ്ടിരിക്കയാ.അവിടേം തെരഞ്ഞെടുപ്പു അടുത്തില്ലേ? അമേരിക്കന്‍ പ്രസിഡണ്ട്‌ ആണേലും നമ്മുടെ അയനിക്കര പഞ്ചായത്ത് പ്രസിഡണ്ട്‌ ആണേലും കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉടുമ്പിന്റെ സ്വഭാവമല്ലേ!.

മമ്മി , ഈ ഷാജഹാനെയല്ലേ കണ്ണൂര് വെച്ച് നമ്മുടെ ജയരാജന്‍ സഖാവ് ചാമ്പി വിട്ടത്.

അതെ മോനെ . പക്ഷെ അതൊരു കണക്കിന് തിരഞ്ഞെടുപ്പില്‍ നമുക്ക് ഗുണമായി. നാട്ടുകാരെല്ലാരും കൂടി സഖാവിന്റെ പാര്‍ട്ടിക്ക് പണി കൊടുത്തില്ലേ? സാധാരണ ഒരു സീറ്റ് കിട്ടുന്ന കണ്ണൂരില്‍ നമുക്ക് 3 സീറ്റ് കിട്ടിയില്ലേ!!

മമ്മി, അങ്ങനെയാണേല്‍ ആ ഷാജഹാനെ കേരളത്തിലെ എല്ലാ ജില്ലകളിലും പോയി തല്ലു കൊള്ളിച്ചായിരുന്നെങ്കില്‍ എല്ലാ സീറ്റും നമുക്ക് കിട്ടിയേനെ.

അയ്യോടാ, ഞാനത്രെയും ഓര്‍ത്തില്ല. മോന്റെ ഒരു ബുത്തി.അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്ക് ഈ തന്ത്രം പ്രയോഗിക്കാം.

മമ്മി , ഞാന്‍ രാഷ്ട്രീയം മതിയാക്കിയാലോ എന്നാലോചിക്കയാ. എന്തോരം ജനസമ്പര്‍ക്ക പരിപാടി നടത്തിയിട്ടും , പാവങ്ങടെ കുടില്‍ സന്ദര്‍ശിച്ചിട്ടും ഒന്നും അങ്ങട് ക്ലിക്ക് ആവുന്നില്ല. 'അമുല്‍ ബേബി' എന്ന് പറഞ്ഞു കളിയാക്കുകയാ. എത്രയും പെട്ടെന്ന് വളര്‍ന്നു പ്രധാനമന്ത്രി ആകാന്‍ വേണ്ടി മമ്മി പറഞ്ഞിട്ടല്ലേ ഞാന്‍ കോമ്പ്ലാന്‍ കുടിക്കുന്നത് ! അപ്പോള്‍ ഞാന്‍ 'കോമ്പ്ലാന്‍ ബോയ്‌' അല്ലെ? ബേബി അല്ലല്ലോ !!

എടാ കോമ്പ്ലാന്‍ ബോയ്‌ മോനെ നീ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അവരുടെ കുടിലില്‍ ചെന്ന് കഞ്ഞി കുടിച്ചിട്ടും, അവരുടെ കക്കൂസില്‍ തൂറിയിട്ടും, അവരുടെ കൊച്ചുങ്ങളുടെ മൂക്കട്ട ചീന്തിയിട്ടൊന്നും ഒരു കാര്യോമില്ല. കാരണം 'ഭൂമിയിലെ രാജാക്കന്മാര്‍' സിനിമ അവരും കണ്ടു കാണില്ലേ? നീ ഈ പഴയ സ്റ്റൈല്‍ മാറ്റി കുറച്ചു മോഡേണ്‍ ആകാന്‍ നോക്ക്.

മമ്മി എന്താ പറയുന്നത്? എന്നെ പോലെ മോഡേണ്‍ ആയ ഏതേലും രാഷ്ട്രീയ നേതാവ് ഈ ഇന്ത്യ മഹാരാജ്യത്ത്‌ വേറെയുണ്ടോ? എന്തിനു പാകിസ്ഥാനില്‍ പോലും കാണില്ല! കൂളിംഗ്‌ ഗ്ലാസും, ജീന്‍സും, ചെത്ത്‌ ടീ ഷര്‍ട്ടും ഇട്ടു ഫോറിന്‍ കാറില്‍ കേരളത്തിലെ കാമ്പസുകളില്‍ ഞാന്‍ നടത്തിയ 'ഷേക്ക്‌ ഹാന്‍ഡ്‌' കലാപ്രകടങ്ങള്‍ ഒന്നും മമ്മി കണ്ടില്ലായിരുന്നോ? പിത്തം പിടിച്ച അറബി ചെക്കന്മാര്‍ 'ചിക്കെന്‍ ബെര്‍ഗെര്‍' കണ്ടപോലെ ആയിരുന്നില്ലേ പെണ്‍പിള്ളേര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ വേണ്ടി ആക്രാന്തം കാണിച്ചത്‌!!

എന്റെ പോന്നു മോനെ ഇമ്മാതിരി ജാഡ ഐറ്റംസ് ഒക്കെ തമിഴ്നാട്ടിലെ ചിലവാകുള്ളൂ. പ്രിഥ്വിരാജിന്റെ ജാഡ തന്നെ കേരളക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോണ്ട് നീ ഇങ്ങനെ കേരളത്തില്‍ പോയി ജാഡ കാണിച്ചാല്‍ നിനക്ക് 'കൈ' തന്ന പെണ്‍പിള്ളാര്‌ പോലും നമുക്ക് വോട്ട് തരില്ല. നീ ആ അച്ചുമ്മാമനെ കണ്ടു പടിക്ക്. എന്താ അങ്ങേരുടെ ഒരു ജനസമ്മതി?

അത് നേരാ മമ്മി. അത് ഞാനും കണ്ടിട്ടുണ്ട്. അങ്ങേരുടെ പ്രസംഗം കേള്‍ക്കാന്‍ എന്താ ജനക്കൂട്ടം! എന്റെ പ്രസംഗം കേള്‍ക്കാന്‍ കാശു കൊടുത്തിട്ടും ആരെയും കിട്ടുന്നില്ല എന്നാ യൂത്ത്കാര് പറഞ്ഞത്.

മോനെ നിനക്ക് എങ്ങനെ അച്ചുമ്മാമനെ പോലെയാകാമെന്ന് മമ്മി പഠിപ്പിച്ചു തരാം. എവിടെ 'മൊട കണ്ടാലും' കേറി ഇടപെടണം. പിന്നീടു മുഖ്യമന്ത്രി ആവുകയാണേല്‍ ആ മൊട കണ്ട ഏര്യയിലോട്ട് പോയിട്ട് ആ  ജില്ലയിലോട്ടു തന്നെ തിരിഞ്ഞു നോക്കരുത്.  പിന്നെ തനിക്കു ആളാകാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെയും എതിര്‍ പാര്‍ട്ടിക്കാരെയും കുറിച്ച് ആരോപണം ഉന്നയിച്ചു അവരുടെ നടുപ്പുറത്ത് കേറി 20 20 (Twenty Twenty) കളിക്കണം.വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ 'സാന്റ്വിച്ചിനു' തക്കാളിയെന്ന പോലെ ഇടയ്ക്കിടെ പഴഞ്ചൊല്ലുകള്‍ പറയണം. അതും ഓരോ വാക്കും കൊരവള്ളി പൊട്ടും വരെ നീട്ടിയും കുറുക്കിയും പറയണം.ഇടയ്ക്കിടെ പോത്ത് മുക്കറയിടും പോലെ ശബ്ദം പുറപ്പെടീക്കണം.വളരെ സിമ്പിള്‍ അല്ലെ മോനെ ?

മമ്മി എനിക്ക് അച്ചുമ്മാമനൊന്നും പഠിക്കേണ്ട.അങ്ങേരു എന്തോരം പോക്ക്രിത്തരങ്ങളാ വിളിച്ചു പറഞ്ഞിരിക്കുന്നത്? സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അച്ഛനെ 'പട്ടി' എന്ന് വിളിച്ചു , സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു,പിന്നെ ലതിക സുഭാഷിനെ വേറെയെന്തോ വിളിച്ചു. ഇതൊക്കെ ഒരു വയസ്സന്റെ ചെല്‍പ്പനങ്ങള്‍ ആയിട്ടല്ലേ ജനങ്ങള്‍ കണ്ടത്. അല്ലെങ്കില്‍ 'മലപ്പുറത്തെ കാക്കക്കുട്ടികള്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസ്സാകുന്നത്' എന്ന് പറഞ്ഞത് ഞാനോ മറ്റോ ആണെങ്കില്‍ ലീഗിന്റെ ചെക്കന്മാര്‍ എന്റെ നെഞ്ചത്ത് ചിക്കെന്‍ ബിരിയാണി ഉണ്ടാക്കിയേനെ. പണ്ട് നമ്മുടെ ഒരു മുഖ്യമന്ത്രി ഇതുപോലെ എന്തോ പറഞ്ഞപ്പോള്‍ മൃഗീയവും പൈശാചികവും ആയിട്ടല്ലേ അങ്ങേരുടെ കസേര പോയത്. പിന്നെ അങ്ങേരെ കേരളത്തില്‍ നിന്നും പൂച്ചക്കുട്ടിയെ പോലെയല്ലേ നാടുകടത്തിയത്. ഇപ്പോള്‍ അങ്ങേരു കശ്മീര്‍ അതിര്‍ത്തിയില്‍ ഓലപ്പടക്കവും ഏറുണ്ടയും വിറ്റു നടക്കുവാ എന്നാ കേട്ടത്.

മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഇതൊന്നും അങ്ങേരുടെ ജനസമ്മതി കുറയ്ക്കുന്നില്ല. അങ്ങേര് ഒറ്റൊരുത്തന്‍ കൊണ്ടാണ് അവര്‍ക്ക് 68 സീറ്റ് കിട്ടിയത് എന്നുള്ള സത്യം നമുക്ക് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുമോ?

മമ്മി , നമ്മള്‍ കണ്ടുന്നു നടിച്ചാല്‍ തന്നെ എന്താ കാര്യം? പുള്ളിയുടെ പാര്‍ട്ടിക്കാര്‍ കാണണ്ടേ? അങ്ങേരെ ഇപ്പോഴും അവര്‍ പോളിറ്റ് ബ്യൂറോയില്‍ എടുത്തിട്ടില്ലല്ലോ?

മോനെ, അത് അവരുടെ പാര്‍ട്ടിയിലെ വിഭാഗീയതയും അഭ്യന്തര പ്രശ്നങ്ങളും മൂലമാണ്. ഉള്‍പാര്‍ട്ടി  ജനാധിപത്യം അവരുടെ പാര്‍ട്ടിയില്‍ അനുവദിച്ചിട്ടുണ്ട്. അതോണ്ടല്ലേ അവരെല്ലാരും ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കുന്നത്. എന്നുകരുതി പാര്‍ട്ടിയിലെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രെട്ടറിയെ അങ്ങേര് 'കൊഞ്ഞനം' കുത്താവോ?  അതോണ്ടല്ലേ അങ്ങേരെ തിരിച്ചു പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്.

മോനെ, പറഞ്ഞു പറഞ്ഞു നമ്മള്‍ ഫോറെസ്റ്റ് കേറി. നീ എന്തിനാ നേരത്തെ M K  ഗാന്ധിയെ കുറിച്ച് ചോദിച്ചത്?

മമ്മി, ഇന്നലെ എന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ ഒരു SMS വന്നിട്ടുണ്ട്.

എന്ത്? നിന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ SMS ഓ ?

അതെ മമ്മി , ഞാന്‍ നെഹ്‌റു മുത്തച്ഛന്റെ BSNL സിം ആണല്ലോ ഉപയോഗിക്കുന്നത്! പുള്ളിയുടെ ലൈഫ് ലോങ്ങ്‌ വാലിഡിറ്റി സിം ആയിരുന്നല്ലോ!

ഓഹോ അങ്ങനെ., നീ ആ മെസ്സേജ് ഒന്ന് വായിച്ചേ.

ഇതാണ് മമ്മി ആ മെസ്സേജ് . "പ്രിയ നെഹ്‌റു , നമുക്ക് സ്വാതന്ത്ര്യം കിട്ടി. അഭിനന്ദനങ്ങള്‍ !! നാളെ വൈകിട്ടൊന്നു നമുക്ക് കൂടണ്ടേ"?

എന്റെ അന്ത്രോളീസ് പുണ്യാള!! 1947 ആഗസ്റ്റ്‌ 14 നു അര്‍ദ്ധരാത്രി അയച്ച മെസ്സേജ് ആണോ ഇന്നലെ അര്‍ദ്ധരാത്രിക്ക് കിട്ടിയത്? നമ്മുടെ BSNL ന്റെ ഒരു കാര്യമേ! ഇത്രയും ഫാസ്റ്റ് ആണെന്ന് ഞാന്‍ കരുതിയില്ല.

മമ്മി,ഞാന്‍ അന്നേ പറഞ്ഞതല്ലേ ഈ  BSNL ഉം കൂടി വല്ല റ്റാറ്റായ്ക്കോ ബിര്‍ളയ്ക്കോ തൂക്കി വില്‍ക്കാന്‍.

മോനെ നമ്മള്‍ ശ്രമിക്കാഞ്ഞിട്ടാണോ ? വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും ആര്‍ക്കും വേണ്ട. അല്ലേലും അവിടെ വിലപിടിപ്പുള്ള എന്തേലും ഉണ്ടോ? എല്ലാം സണ്‍ ടിവിയും കലൈഞ്ജര്‍ ടിവിയും കൊണ്ട് പോയില്ലേ?

എന്തായാലും നീ ഒരു കാര്യം ചെയ്. ആ പണ്ടാരം സെര്‍വര്‍ ഒന്ന് റീ സ്റ്റാര്‍ട്ട്‌ (restart ) ചെയ്യാന്‍ നമ്മുടെ രാജയോടു വിളിച്ചു പറയ്. അങ്ങനെയെങ്കിലും അതിന്റെ സ്പീഡ് ഒന്ന് കൂടട്ടെ.

ഈ മമ്മിയുടെ ഒരു കാര്യം. ഒരു മാതിരി പൊതുജനങ്ങളുടെ  ഓര്‍മ ശക്തിയാ.!! എല്ലാം പെട്ടെന്നങ്ങ് മറക്കും.രാജയെ അഴിമതിക്കേസില്‍ CBI ക്കാര്‍ പോക്കിയതൊക്കെ മമ്മി മറന്നോ? ഇങ്ങനെയണേല്‍ മമ്മി ജോതിഷ് ബ്രഹ്മി കുടിക്കേണ്ടി വരുമെന്ന തോന്നുന്നത്!!

എടാ, എടാ ,മോനെ നീ ഒരുമാതിരി കോണ്‍ഗ്രസ്കാരുടെ തനി ഗൊണം കാണിക്കാതെ! വാരി വാരി അവസാനം പെറ്റ തള്ളയുടെ കാലു വാരാതെ.

ഓ ഈ മമ്മിയുടെ ഒരു കാര്യം! പെട്ടെന്ന് ഫീല്‍ ആകും. മുരളീധരന്റെ മനസ്സാ!!

മതി.. മതി.. നീ മമ്മിയെ കൊച്ചാക്കിയത്. നീ മന്മോഹന്‍ജിയെ വിളിച്ചിട്ട്‌ ആ 'സെര്‍വര്‍' ന്റെ കാര്യം ഒന്ന് പറഞ്ഞേര് . അങ്ങേരു ഒരു പണിയും ഇല്ലാതെ അവിടെയെങ്ങാനും ഈച്ചയെ ആട്ടി ഇരിപ്പുണ്ടാകും!

മന്മോഹന്‍ജിയുടെ കാര്യം പറഞ്ഞപ്പോഴാ മമ്മി ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. മമ്മിയല്ലേ റിമോട്ട് വെച്ച് പുള്ളിയെ കണ്ട്രോള്‍ ചെയ്യുന്നത്? എന്നിട്ട് 'രാജ' കയ്യിട്ടു വാരുമ്പോള്‍ മമ്മി അറിഞ്ഞില്ലായിരുന്നോ ?

മമ്മിയുടെ റിമോട്ടിന്റെ ബാറ്റെരി ഒരാഴ്ച ഡൌണ്‍ ആയിരുന്നല്ലോ! ആ ഒരാഴ്ച എനിക്ക് മന്മോഹന്‍ജിയുടെ മേലെ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ആ സമയത്തല്ലേ രാജ ഈ നെറികെട്ട പണിയൊപ്പിച്ചത്  .

അപ്പോള്‍ മന്മോഹന്‍ജി എന്താ എതിര്‍ക്കാതിരുന്നത് മമ്മി?

അത് നിനക്ക് പുള്ളിയുടെ സ്വഭാവം അറിയാത്തത് കൊണ്ടാണ് മോനെ. അങ്ങേരു 'ഓള്‍ ഇന്ത്യ ഗാന്ധി ഫാന്‍സ്‌ അസോസിയേഷന്റെ' പ്രസിഡണ്ട്‌ അല്ലേ?

അങ്ങേരു ഗാന്ധി ഫാന്‍സിന്റെ പ്രസിഡണ്ട്‌ ആണേല്‍ ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ച് അഴിമതി തടയുകയല്ലേ വേണ്ടത്?

ആര് പറഞ്ഞു പുള്ളി ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ചില്ല എന്ന്? പുള്ളി ഗാന്ധിയുടെ വളരെ പ്രശസ്തമായ ഒരു തത്വം അല്ലേ ഫോളോ ചെയ്തെത്?

അതേതു തത്വം ? ടെന്‍ഷനാക്കാതെ ഒന്ന് പറ മമ്മി.

നീ കേട്ടിട്ടില്ലേ 'ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം' എന്ന ഗാന്ധി തത്വം? രാജയുടെ കാര്യത്തില്‍ പുള്ളി അത് തന്നെയാ ചെയ്തത്. "രാജ ഒരു കീശേല്‍ കയ്യിട്ടപ്പോള്‍ പുള്ളി മറ്റേ കീശയും കാണിച്ചു കൊടുത്തു" വെരി സിമ്പിള്‍!!!!


കടപ്പാട്:

BSNL ന്റെ SMS delay യെ കളിയാക്കി കൊണ്ട് മുമ്പെങ്ങോ വന്ന ഒരു ഫോര്‍വേഡ് മെസ്സജിനു. പിന്നെ ചിത്രങ്ങള്‍ക്ക് പതിവുപോലെ ഗൂഗിളിനു..

വ്യാഴാഴ്‌ച, മേയ് 26, 2011

കുട്ടിയാലിയുടെ അറാംബറപ്പുകള്‍

അന്ധവിശ്വാസങ്ങളും ,അനാചാരങ്ങളും , മദ്യപാനവും , പിടിച്ചുപറിയും, ഗുണ്ടായിസവും, സ്ത്രീ പീഡനങ്ങളും അരങ്ങു തകര്‍ക്കുന്ന സമൂഹത്തില്‍ ശരിയേത് , തെറ്റേത്, നന്മയേത്, തിന്മയേത്, സത്യമേത് ,മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ പറ്റാതെ  മിഴിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടി. "കുട്ടിയാലി ". എന്തിനും, ഏതിനും ചോദ്യങ്ങള്‍ ചോദിക്കുന്ന ,അറിഞ്ഞതിനും അപ്പുറം തേടുന്ന ആധുനിക ബാല്യത്തിന്റെ പ്രതീകം.. ഉത്തരം മുട്ടുന്നവര്‍ 'അറാംബറന്നവനെന്നോ ' , 'നിഷേധിയെന്നോ ' വിളിക്കുമ്പോഴും യാതൊരു സങ്കോജവുമില്ലാതെ കുട്ടിയാലിയുടെ ചോദ്യ ശരങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

ഒരു മന്ത്രവാദത്തിന്റെ കഥ !!


കുട്ടിയാലിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് ഓത്തുപള്ളിയില്‍ (മദ്രസയില്‍ ) നിന്നാണ് .
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് മന്ത്രവാദം അറിയോ?
ഉസ്താദ് : ഇഞ്ഞോടാരാ ഇത് പറഞ്ഞത്?
കുട്ടിയാലി : ഉമ്മ പറഞ്ഞതാ ..ഇങ്ങള് മന്തിരിച്ച്‌ കൊടുത്ത ചരട് അരേല് കെട്ടീട്ടാ വലിയുമ്മാന്റെ പനിയും വയറ്റോക്കും മാറിയെന്നു! 
ഉസ്താദ് : അത് നേരാ.....ഞമ്മള് മന്തിരിച്ചൂതിയ ചരട് കെട്ടിയാല്‍ എല്ലാ ദീനോം മാറും ...
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് ചരട് എല്ലാത്ത എന്തേലും പരിപാടിയുണ്ടോ ?
ഉസ്താദ് : ഞമ്മള് തകിടു മന്തിരിക്കും പിന്നെ മാറ്റലും നടത്തും.. ഞമ്മളു ചുട്ട കോയീനെ വരെ പറപ്പിച്ചിട്ടുണ്ട്!!
കുട്ടിയാലി : ചുട്ട കോയീനെ തിന്നുകയല്ലേ ഉള്ളു ഉസ്താദേ... ആരേലും പറപ്പിച്ചു കളയോ അയിനേ?
ഉസ്താദ് : എടാ ബലാലെ ഞമ്മളെ മന്ത്രത്തിനു അത്രേം ശക്തിയാണെന്നാ  ഞമ്മള്‍ പറഞ്ഞേന്റെ പൊരുള്‍ .
കുട്ടിയാലി : ഓ അങ്ങനെ ..ഈ തകിട് കൊണ്ടെന്താ ചെയ്യാ ഉസ്താദേ?
ഉസ്താദ് : ഞമ്മളു മന്തിരിച്ച ചെമ്പ് തകിട് പൊരേല് തൂക്കിയാല്‍ പൊരക്കും പോരക്കാര്‍ക്കും ബര്‍ക്കത്ത് ഉണ്ടാകും.
കുട്ടിയാലി : പോരേലെ കക്കൂസിലും,കുളിമുറിലും, ചായപ്പിലും എല്ലാം ഇങ്ങളെ തകിട് തൂക്കീട്ടത് ഞമ്മളു കണ്ടിനി...
ഉസ്താദ് : അങ്ങനെ തൂക്കിയത്‌ കൊണ്ടല്ലേ ഇന്ചെ ഇക്കാകാക്ക്  ദുഫായീല് ബല്യ പണി കിട്ടിയേ. 
കുട്ടിയാലി : ഉസ്താദേ ഓര് MBA പഠിച്ചോണ്ടല്ലേ പണി കിട്ടിയത്?
ഉസ്താദ് : നാട്ടില് കാക്ക തൊള്ളായിരം MBA കരില്ലേ? അതിറ്റിങ്ങളെ ചവിട്ടീറ്റ് വഴി നടന്നൂട!! എന്നിട്ട് ഓലിക്കെല്ലാം പണി കിട്ടീനോ? ഇന്ചെ ഇക്കാകാക്ക് മാത്രല്ലേ കിട്ടിയുള്ളൂ .
കുട്ടിയാലി : ആ ..അത് കാര്യാ ..അപ്പ എന്റെ ഇക്കാക്ക തിരു മണ്ടനാണെല്ലേ ?
ഉസ്താദ് : അതെന്താ ഇനിക്കിപ്പങ്ങനെ തോന്നാന്‍?
കുട്ടിയാലി : ഓര്‍ ബാംഗ്ലൂര്‍ പോയി MBA പഠിച്ചു വെറുതെ ബാപ്പാന്റെ പൈസ കളഞ്ഞു..10 കഴിഞ്ഞേരെ ഓര്‍ക്ക്‌ ഇങ്ങളെ തകിട് കെട്ടിയാ പോരായിരുന്നോ?
ഉസ്താദ് : ഹും ..

കുട്ടിയാലി : ഉസ്താദേ ഇങ്ങള് പറഞ്ഞില്ലേ ഇങ്ങള് മന്തിരിച്ചാല്‍ എല്ലാ രോഗോം മാറുമെന്നു?
ഉസ്താദ് : അയിനെന്താ ഇനിക്ക് ഒരു സംശയം.. ഇന്‍ചെ വലിയുമ്മാന്റെ പനി മാറില്ലേ? മീത്തലെ അന്ത്രുന്റെ കാല് കടച്ചില്‍ മാറില്ലേ?
കുട്ടിയാലി : അങ്ങനെയാണേല്‍ ഇങ്ങള് എന്റോടെ ഒരു സ്ഥലത്ത് വരുമോ?
ഉസ്താദ് : അതേടിയാ?
കുട്ടിയാലി : ഞമ്മളെ ഗവന്മേന്റ്റ് ആസ്പത്രീല് .
ഉസ്താദ് : അയിനു ഇനിക്കെന്താ ബരത്തം?
കുട്ടിയാലി :എനക്കല്ല ബരത്തം.
ഉസ്താദ് : പിന്നെ ഇന്‍ചെ ആരേലും ആട അഡ്മിറ്റ്‌ ആയിക്കാ?
കുട്ടിയാലി : ഞമ്മടെ ആരും അഡ്മിറ്റ്‌ ഇല്ല്ല.. വേറെ കൊറേ പേര് അഡ്മിറ്റ്‌ ഉണ്ട്!
 ഉസ്താദ് :  ഓലെ കണ്ടിട്ട് ഞമ്മക്ക് എന്ത് കിട്ടാനാ?
കുട്ടിയാലി : ഞമ്മക്ക് ഓലെ ഒന്ന് സഹായിക്കാലോ?
ഉസ്താദ് : ഞമ്മളു ഓലെ എങ്ങനെ സഹായിക്കാനാ? ഇഞ്ഞി തെളിച്ചു പറ.
കുട്ടിയാലി : ഞമ്മക്ക് ഓലെ എല്ലാരേം ഒരുമിച്ച് നിര്‍ത്തിയിട്ട് ഒരു കൂട്ട മന്തിരിക്കല്‍ നടത്താലോ? ഓലെ സൂക്കേട് മാറുവേം ചെയ്യും , കൊതു കടി കൊള്ളാതെ ഓലിക്കു പോരേല്‍ പോവേം ചെയ്യാം!! ഇങ്ങള്‍ക്ക് സൊര്‍ഗോം കിട്ടും :-)
ഉസ്താദ് : ഹമുക്കെ.. .ഇന്‍ച അറാംബറപ്പ് ഇത്തിരി കൂടുന്നുണ്ട് !

ശനിയാഴ്‌ച, മേയ് 21, 2011

അറിയാത്ത പിള്ളയുടെ സാന്റ്വിച്ച് തീറ്റ!!!

രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് ഞായറാഴ്ച ഓഫീസിലോട്ട് പോകുമ്പോള്‍ ഒരു പുതിയ വീക്ക് തുടങ്ങിയതിന്റെ ഉന്മേഷമൊന്നുമില്ല. രണ്ട് ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു ശരീരത്തില്‍ മൊത്തതില്‍ ഒരു വേദന. പിന്നെ കമ്പനി അമ്മാവന്റെ വകയെല്ലാത്തതിനാലാ ബേഗുമെടുത്തു പതുക്കെ പുറപ്പെട്ടത്. 9 മണിക്ക് മുന്‍പേ ഓഫീസില്‍ എത്തി.ആള്‍ക്കാരോക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. പ്രിഥ്വിരാജിന്റെ പടം കളിക്കുന്ന തീയറ്ററീലേതു പോലെ അവിടെ ഇവിടെയായി ഒന്നു രണ്ട് പേരിരിപ്പുണ്ട്. ബേഗ് തുറന്ന് ലാപ്ടോപ് എടുത്തു ഡെസ്കില്‍ വച്ച് കിച്ചണില്‍ പോയി ഒരു ചായയും എടുത്തോണ്ട് സീറ്റില്‍ വന്നിരുന്നു. പിന്നെ ലാപ്‌ടോപ് ഓപെണ്‍ ചെയ്ത് പതിവു പ്രോഗ്രാമുകള്‍. 'മാധ്യമ വിചാരം', 'ലോകം പോയ വാരം', 'സിനിമ ഡയറി'.അതു കഴിഞ്ഞ് ജീമെയില്‍,യാഹൂ,ഫേസ് ബുക് എന്നിവയിലൂടെയൊരു ഓട്ട പ്രതക്ഷിണം.പത്തു മണി ആയപ്പോഴേക്കും ഈ കലാപരിപാടികള്‍ ഒക്കെ തീര്‍ന്നു.

സണ്‍ഡേ ആയതിനാല്‍ പ്രോജക്റ്റ് മീറ്റിങ്ങുണ്ട്. UDF മീറ്റിങ്ങ് പോലെ വിശാലമായ ഒരു മീറ്റിങ്ങാണ്‌.എല്ലാ ഘടകകക്ഷികളും ഉണ്ടാവും. ഡെവലപ്‌മെന്റ് ടീമും, QA ടീമും,BA ടീമും അങ്ങനെ എല്ലാ പണ്ടാരങ്ങളും. ഈ മീറ്റിങ്ങിലാണ്‌ പണി കൊടുക്കല്‍, പണി വാങ്ങീക്കല്‍, പാര വയ്ക്കല്‍, മുന്നിന്നു കുത്തല്‍,പിന്നീന്ന് കുത്തല്‍ എന്നീ രാഷ്ട്രീയ കലാപരിപാടികള്‍ അരങ്ങേറുന്നത്‌. 

"ഇന്നത്തെ മീറ്റിങ്ങില്‍ ആ ഡെവെലെപെര്‍ക്കിട്ട് ഒരു ഒന്നൊന്നര പണി കൊടുക്കണം". ഞാന്‍ മനസ്സില്‍ കരുതി. ഏതു ഡെവെലെപര്‍ എന്നല്ലേ? ടീമില്‍ ഒരു ജോര്‍ദാനിയന്‍ ഡെവെലെപര്‍ ഉണ്ട്. അറബി ഭാഷ അറിയാവുന്നതു കൊണ്ട് അവന്റെയൊക്കെ വിജാരം അവന്മാരു മേലാളന്മാരും നമ്മള്‍ അടിയാളന്മാരുമാണെന്നാ. ഇവനൊക്കെ ദുബായില്‍ ഇപ്പോള്‍ വന്നല്ലേയുള്ളൂ. നമ്മള്‍ ഇന്ത്യക്കാരുടെ കഠിനാധ്വാനം കൊണ്ടാണ്‌ ദുബായ് ഇന്നത്തെ നിലയില്‍ ആയതെന്ന് ആ തെണ്ടിയ്ക്കറിയില്ലെന്നു തോന്നുന്നു. കുഴപ്പമില്ല ഞാന്‍ വഴിയേ അറിയിച്ചോളാം!!  

കഴിഞ്ഞ ദിവസം അവനോട് ഒരു ഡൗട്ട് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്തായിരുന്നു അവന്റെ ജാഡ. "I am little busy now. Can u come after some time". അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ചെന്നപ്പോഴും അതെ 'template' തന്നെ. എന്തു ബിസി? ജീമെയിലും ഓപെണ്‍ ചെയ്തു ചാറ്റ് ചെയ്യുകയാ. ഞാന്‍ വരുന്നതു കണ്ടപ്പോഴേക്കും 'Visual Studio ' യിലേക്ക് സ്വിച്ച് ഓവര്‍ ചെയ്തതാണ്‌. എപ്പോള്‍ ഡൗട്ട് ചോദിച്ചാലും അവന്റെ മോന്തയിലെ ഭാവ പ്രകടങ്ങള്‍ കണ്ടാല്‍ തോന്നും ഞാനെന്തോ അവന്റെ പെങ്ങളെ കെട്ടിച്ചു തരുമോ എന്നാ ചോദിച്ചതെന്ന്.!! ഈ ലെവനിട്ടാണ്‌ ഞാന്‍ പണി കൊടുക്കാന്‍ പോണത്‌. 'ഡിഫക്റ്റ് റിപ്പോര്‍ട്' എന്ന വജ്രായുധം എന്റെ കയ്യില്‍ ഉള്ള കാലത്തോളം മീറ്റിങ്ങ് റൂമില്‍ അവന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന 'അഴഗിരി'യെ പോലെയാണ്‌.മിണ്ടാട്ടം ഉണ്ടാവില്ല..എന്നോടാ അവന്റെ കളി!!

എന്തായാലും മാനേജര്‍ വന്നാലെ മീറ്റിങ്ങ് തുടങ്ങുള്ളൂ. ഞാന്‍ സീറ്റീന്ന് മുഴുവനായി എഴുനേല്‍ക്കാതെ ആസനം 4 ഇഞ്ച് പൊക്കി മാനേജരുടെ കേബിനിലോട്ട് എത്തി നോക്കി. അങ്ങേരെത്തിയിട്ടില്ല. അങ്ങേരുടെ വീട്ടിലെ കോഴിക്ക് 'കേന്‍സര്‍' ആണെന്നു തോന്നുന്നു.പുള്ളി എന്നും 11 മണിക്കെ എത്തുള്ളൂ. അതുകൊണ്ട് തന്നെയാ അങ്ങേരു മീറ്റിങ്ങ് 11 മണിക്കു വച്ചത്‌. അല്ലേലും മാനേജര്‍മാര്‍ "Regularly Irregular" ആണല്ലോ!! എന്തായാലും പുള്ളി പതിവുപോലെ 11 നു തന്നെ എത്തി. മീറ്റിങ്ങ് തുടങ്ങിയതും ബാക്കിയെല്ലാം പതിവു പോലെ. മിമിക്രി,മോണോ ആക്റ്റ്,ചവിട്ടു നാടകം etc.....ഇതിലും ഭേദം നിയമസഭയാണ്‌. പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാല്‍ മുണ്ട് പൊക്കിക്കാണിക്കില്ല.ഒരു മണിക്കൂറെടുത്തു മീറ്റിങ്ങ് തീരാന്‍. കുറ്റം പറഞ്ഞും, ചീത്ത വിളിച്ചും, ചീത്ത കേട്ടും ആകെ അവശനായി. എനി എന്തായാലും ഒരു ചായയൂടെ കുടിച്ചിട്ടാവാം ബാക്കി ജോലി. ഓഫീസില്‍ ഒരു ദിവസം എല്ലാരും കൂടി കുടിക്കുന്ന ചായയുണ്ടേല്‍ നാട്ടില്‍ ഇടത്തരം കുടുംബത്തിനു ഒരു വര്‍ഷം മുഴുവന്‍ കുടിക്കാന്‍ പറ്റും.

എന്റെ ഓഫീസ് ബില്‍ഡിങ്ങ്
സാധാരണ എല്ലാ IT ക്കാരെയും പോലെ ഞാനും കുറച്ചു നേരം ജോലി ചെയ്തും, ബാക്കി നേരം ചാറ്റ് ചെയ്തും ,പഞ്ചാരയടിച്ചും ഒരു വിധം ഉച്ചയാക്കി. IT ക്കാര്‍ക്ക് ഞാനായിട്ട് ഒരു പേരുദോഷം ഉണ്ടാക്കരുതല്ലോ? ഇനി ലഞ്ച് ബ്രൈക്കാണ്‌. ടീം മാറ്റ്സ് എല്ലാരും ടിഫിന്‍ കൊണ്ട് വന്നിട്ടുണ്ട്. സാദാരണ ഞാനും ലഞ്ച് കൊണ്ട് വരാറുണ്ട്. ഫുഡ് ഉണ്ടാക്കിത്തരാറുള്ള ചേച്ചിക്ക് വയ്യാത്തതു കൊണ്ട് ലഞ്ച് കൊണ്ടുവരാന്‍ പറ്റിയില്ല.പുറത്തു പോയി കഴിക്കാതെ വേറെ വഴിയില്ല.

ഇനി എന്റെ ഓഫീസ് ബില്‍ഡിങിനെ കുറിച്ചൊരു ഐഡിയ തരാം. പത്തമ്പതു നിലയില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ആ ഹിഡുംബന്‍ കെട്ടിടത്തില്‍ എന്നെപ്പോലെ സാദാരണക്കാര്‍ കേരുന്ന ഹോട്ടെലോ, കഫ്റ്റീരിയയോ ഇല്ല. എല്ലാം 'ഹൈ ഫൈ' ഐറ്റെംസാണ്‌. SubWay, Pastaga, Costa. ഒരു മാതിരി വയറിളക്കത്തിന്റെ മരുന്നിന്റെ പേരുപോലെ. ഇതുവരെയായിട്ട് ഇവിടെയൊന്നും തലവെച്ച് കൊടുക്കേണ്ട ആവശ്യം വന്നിട്ടില്ല. 

ഇതിനു മുന്‍പ് ജബെല്‍ അലിയില്‍ ആയിരുന്നു. അവിടെ എല്ലാം മലയാളികളുടെ ഹോട്ടെല്‍സാണ്‌. മോട്ട റൈസും പൊറോട്ടയുമൊക്കെയാ അവിടുത്തെ ലഞ്ച് വിഭവങ്ങള്‍. അത് കൊണ്ട് തന്നെ ഈ സാന്റ്വിച് സംസ്കാരം നമുക്കു വല്യ പിടിയില്ല.ഈ ഓഫീസില്‍ ജോയിന്‍ ചെയ്തിട്ട് ഒരു മാസമേ ആയുള്ളൂ. ഇന്നാദ്യമായിട്ടാ പുറത്തുനിന്ന് കഴിക്കേണ്ടിയും വരുന്നത്‌.

എന്റെ പ്രൈമെറി അനാലിസിസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് 'SubWay' യാണ് കുറച്ചൂടെ എക്കണോമിക്. അപ്പോള്‍ അതു തന്നെ പരീക്ഷിക്കാം.എങ്കിലും ചെറിയ ഒരു പ്രശ്നമുണ്ട്. അവരുടെ 'മെനു' എനിക്ക് വശമില്ല.ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ മലയാളിയുടെ അഭിമാന ബോധം സമ്മതിക്കുന്നില്ല. "ങാ ..ഇങ്ങനെയൊക്കെയല്ലേ പഠിക്കുക. അല്ലാതെ ആരെയും 'SubWay' യുടെ കൗണ്ടറിലോട്ട് പെറ്റിടില്ലല്ലോ" എന്നു മനസ്സിലോര്‍ത്ത്‌ കൊണ്ട് പതുക്കെ കൗണ്ടറിലോട്ട് മാര്‍ച്ച് ചെയ്തു.

അത്യാവശ്യം തിരക്കുണ്ട്. ആളുകള്‍ 'Q' നിന്നാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ബീവറേജസിലെ 'Q' വിന്റെ അത്രേം ഇല്ലേലും സാമാന്യം വലുതാണ്‌ നമ്മുടെ 'Q' വും. 'Q' വില്‍ നില്‍ക്കുന്ന ഗ്യാപ്പില്‍ ഡിസ്പ്ലേ ബോര്‍ഡിലെ മെനുവിലോട്ട് ഞാന്‍ ഒന്നു കണ്ണോടിച്ചു. എല്ലാം കടും കട്ടി പേരുകള്‍ , പേരു മാത്രമല്ല വിലയും കട്ടിയാണ്‌. ആ കൂട്ടത്തില്‍ നിന്നും വായില്‍ കൊള്ളാവുന്ന പേരുള്ള  ഒന്ന് രണ്ട് ഐറ്റംസ് കണ്ടുപിടിച്ചു. 'ചിക്കന്‍ ടിക്ക സാന്റ്വിച്',' ട്യൂണ സാന്റ്വിച്'. വിലയും നോര്‍മലാണു. 16 ദിര്‍ഹം.എന്തായാലും ജട്ടിയില്‍ ഓട്ട വീഴില്ല. മീന്‍ എനിക്കു പണ്ടു മുതലേ അലര്‍ജിയായതിനാല്‍ ട്യൂണ വേണ്ട. ചിക്കന്‍ ടിക്ക തന്നെ പറയാം. 

എന്റെ ഊഴം എത്തിയതും കൗണ്ടറിലുള്ള ഫിലിപ്പീനി പതിവുപോലെ 'Good After Noon' ല്‍ തുടങ്ങി. സിനിമ കാണാനാണോ അതോ ഐസ് ക്രീം കഴിക്കാനാണോ പോവേണ്ടത്‌ എന്നു ചോദിച്ചാലോ എന്നാലോചിച്ചതാ. അവള്‍ ഫ്രെന്റ്സ് സിനിമ കണ്ടിട്ടുണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ വല്യ സാഹസത്തിനൊന്നും മുതിരാതെ തിരിച്ചു വിഷ് ചെയ്തു, അവളുടെ അടുത്ത ചോദ്യത്തിനായി കാത്തു നിന്നു.

അവള്‍ ചിരിച്ചോണ്ട് എന്റെ മുഖത്ത് നോക്കി നില്‍പ്പാണ്‌. എന്റെ മുഖത്തെ സൗന്ദര്യം ആസ്വദിച്ചു മതിയായതിനാലാണോ അതോ ഞാനൊന്നും മൊഴിയാത്തതിനാലാണോ എന്നറിയില്ല അവള്‍ തന്നെ സൈലന്‍സ് ബ്രൈക് ചെയ്തു. 'Yes Sir. Order Please '. യാതൊരു ശങ്കയും കൂടാതെ ഞാന്‍ ഓര്‍ഡര്‍ പറഞ്ഞു. വണ്‍ 'ചിക്കന്‍ ടിക്ക സാന്റ്വിച്'.

ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ നില്‍ക്കുമ്പോളാണ്‌ അവളുടെ അടുത്ത ശോദ്യം.Which Bread? ഏയ്  എനിക്ക് അങ്ങനെയൊന്നുമില്ല..അവള്‍ വിടാനുള്ള ഭാവമില്ല.വീണ്ടും എന്റെ മുഖത്ത് തന്നെ നോക്കി നില്പ്പാണ്‌. നേരത്തെ എന്റെ മുന്‍പില്‍ നിന്നിരുന്ന സായിപ്പ് 'വൈറ്റ്' ബ്രെഡെന്ന് പറയുന്നത്‌ കേട്ടിരുന്നു. തല്‍ക്കാലം ഞാനും അതു തന്നെ Copy Paste ചെയ്തു.

ഹോ രക്ഷപ്പേട്ടല്ലോ എന്നു കരുതി ആശ്വസിക്കുമ്പോഴാണ്‌ ലവളുടെ അടുത്ത ശോദ്യം. @#$%%!&*&*&^%$? എന്താ മോളെ? മനസ്സിലായില്ലല്ലോ.Can you repeat it? എന്ന് ചോദിക്കാന്‍ അഫിമാന ബോധം സമ്മതിക്കുന്നില്ല. രണ്ടും കല്പിച്ച് എന്‍ട്രന്‍സ് എക്സാമിനു കറക്കി കുത്തും പോലെ ഞാനും 'Yes' ല്‍ തന്നെ കുത്തി. തല്‍ക്കാലം ഈ കൗണ്ടറിലുള്ള കലാപരിപാടി കഴിഞ്ഞു.

രണ്ടാമത്തെ കൗണ്ടറിലുള്ള ഫിലിപ്പീനി ബ്രെഡിന്റെ അകത്ത് സാലഡും സോസുമൊക്കെ നിറയ്ക്കുകയാണ്‌.ഇവളെ കണ്ടാല്‍ നേരത്തെ കണ്ട ഫിലിപ്പീനിയുടെ ഫോട്ടോ സ്റ്റാറ്റ് ആണെന്നെ തോന്നുള്ളൂ.ഇവളുടെ വകയും ഒരു ചോദ്യം.സാന്റ്വിച്ചില്‍ എന്തൊക്കെ ചേര്‍ക്കണം? അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടും, തൊപ്പിയുമിട്ട് ഇളിച്ചോണ്ടിരിക്കുന്നത്.

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു. What u need in the sandwich? ഓഹോ..അതാണോ!.അല്ലാതെ എന്നോട് ട്യൂഷന്‍ എടുക്കാന്‍ ആവശ്യപ്പെട്ടതല്ലേ.. എന്റെ പൊന്നു പെങ്ങളേ വേറെ വഴിയില്ലാത്തതു കൊണ്ട് കേറിയതാണെ.നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചേര്‍ത്തോളൂ. അവള്‍ അതു വേണോ ഇതു വേണോ എന്ന് ചോദിച്ചതിനൊക്കെ ഞാന്‍ Yea...Yea തട്ടിവിട്ടു. അവസാനം സാന്റ്വിച്ച് ഡെലിവെറിക്ക് റെഡിയാണെന്നും അടുത്ത കൗണ്ടറില്‍ കാഷ് അടച്ച് കൈപ്പറ്റാമെന്നും അറിയിപ്പ് കിട്ടി.

അടുത്ത കൗണ്ടറിലെത്തി ബില്‍ കൈപ്പറ്റി ടോട്ടല്‍ നോക്കിയതും എന്റെ കണ്ണില്‍ ഇരുട്ട് കേറി.24 ദിര്‍ഹം. അതെങ്ങനെ സംഭവിച്ചു? 16 ആയിരുന്നല്ലോ ഡിസ്പ്ലേയില്‍. ഇതെന്ത് വെള്ളരിക്ക പട്ടണമോ? പകല്‍ കൊള്ള നടത്താന്‍ ഇതെന്താ സപ്ലൈകയുടെ സൂപ്പര്‍മാര്‍ക്കറ്റോ??? എന്നെപ്പോലെ ബുദ്ധിമാനായ ഒരു മലയാളിയെ പറ്റിക്കുന്നോ! വിടില്ല ഞാന്‍..വിടില്ല...ഡിസ്പ്ലേ ബോര്‍ഡിലേക്ക് കൈ ചൂണ്ടി കൊണ്ട് കേഷ് കൗണ്ടറില്‍ ഇരിക്കുന്ന ഫിലിപ്പീനി കൊച്ചിനോട് ഞാന്‍ കയര്‍ത്തു."How come 24 DHM? As per your board its 16 DHM only?"

"ഓഹോ ഇതാണോ വലിയ കാര്യം എന്ന ഭാവത്തില്‍ അവള്‍ വളരെ സിമ്പിളായി ആ നഗ്ന സത്യം വെളിപ്പെടുത്തി."Sir 16 DHM is for 6inch.You have ordered for footlong." അതെന്ത്‌ കോപ്പ്?? അതെപ്പോള്‍ സംഭവിച്ചു? എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്. ഞാന്‍ കറക്കിക്കുത്തിവിട്ട ആ ചോദ്യത്തിലാണോ പിഴച്ചത്. എന്തായാലും 'Recycle Bin' ല്‍ കെടന്ന ആ ചോദ്യം റീസ്റ്റോര്‍ ചെയ്തു ഒന്നൂടെ പ്ലേ ചെയ്തു നോക്കി. ദൂയു വാന്ത് ഫൂത്‌ലോങ് ? എന്തൂട്ട്!! സംഭവം അങ്ങട് ക്ലിയര്‍ ആവുന്നില്ല. ഒന്നൂടെ സ്ലോ മോഷനില്‍ പ്ലേ ചെയ്തു നോക്കി. ഇപ്പോ കാര്യങ്ങടെ കിടപ്പു ഏതാണ്ട്  പിടി കിട്ടി. "Do u want footlong?"  എന്ന ചോദ്യമാണ്‌ ഞാന്‍ 'Yes' പറഞ്ഞു വിട്ടത്.

അപ്പോള്‍ അമളി പറ്റിയത് എനിക്കാണല്ലേ! വേറെ ചോദ്യങ്ങളൊന്നും ചോദിക്കാതെ കാശു കോടുത്തപ്പോള്‍ ഫിലിപ്പീനിയുടെ ഒടുക്കത്തെ ചോദ്യം."Shall I make it a Meal? ". പിന്നെ ഒരു പൊതി ചോറും കൂടെ ഒരു മീന്‍ പൊരിച്ചതും തരട്ടെ എന്നോന്നുമല്ലല്ലോ, ഒരു ചെറിയ പെപ്സിയും 2 പീസ് ഫ്രൈസും തന്നിട്ട് 8 DHM അതിനും വാങ്ങാന്‍ അല്ലേ? എന്റെ പട്ടിക്ക് വേണം."No Thanks".

"വല്യ ചോദ്യങ്ങളൊന്നും ചോദിക്കാതെ ആ സാന്റ്വിച്ച്‌ ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോകാമായിരുന്നു".

"ഇന്നാ കൊണ്ട് പോയി തിന്ന് പണ്ടാരമടങ്ങ്" എന്ന് പറ്ഞ്ഞ് ഒരു വലിയ ട്രേ എടുത്ത് എന്റെ കയ്യിലോട്ട് തന്നു. എന്റമ്മോ..ട്രേയിലെ സാന്റ്വിച് കണ്ടതും എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി ക്ലോക്കിന്റെ പെന്റുലം പോലെ ആടാന്‍ തുടങ്ങി..ക്രിക്കറ്റ് ബാറ്റിന്റെ വലുപ്പത്തില്‍ ഒരു മുഴുത്ത ഭീമാകാരന്‍ സാന്റ്വിച്. ചിരിക്കണോ കരയണോ എന്നറിയാതെ ട്രേയും എടുത്തു മൂലയിലെ ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു. കുറച്ചു നേരം സാന്റ്വിചിന്റെ ഭീമാകാരത്വവും മനോഹാരിതയും ആസ്വദിച്ച് പതുക്കെ കഴിക്കാന്‍ തുടങ്ങി. 

രണ്ട് പീസ് അകത്തായപ്പോഴേക്കും ദാഹിച്ചിട്ട് നാവു വരളാന്‍ തുടങ്ങി. പെപ്സിയെടുത്തോളാന്‍ ഫിലിപ്പീനി പറഞ്ഞതാ. ഞാനാ വേണ്ടാന്ന് പറഞ്ഞത്‌. വീണ്ടും പെപ്സി വാങ്ങിച്ചാല്‍ നാണക്കേടാണ്‌. മലയാളികളുടെ Dignity..ഹേയ്..അതു കളഞ്ഞു കുടിക്കാന്‍ പാടില്ല.

വേറെ എന്താണ്‌ വഴി? പാതി കഴിച്ചിട്ട് ബാക്കി കളഞ്ഞാലോ? ഏയ്..ഒരിക്കലും പാടില്ല. 24 DHM എന്നാല്‍ നാട്ടിലെ 300 രൂപയോളം വരും. അതോര്‍ത്തപ്പോള്‍ എനിക്കു വാശി അസ്ഥിക്ക് പിടിച്ചു. ചുമ്മാ വലിച്ചു വാരി തിന്നാല്‍ അപകടം വല്ലതും പറ്റുമോ? സന്തോഷ് പണ്ഡിറ്റിന്റെ 'ക്രിഷ്ണനും രാധയും' പാട്ട് കേട്ടിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ! അതിലും വലുതാണോ ഒരു സാന്റ്വിച് തിന്നിട്ട് അപകടം പറ്റാന്‍! 

സ്ലീപ്പിങ്ങ് പില്‍സ് കഴിച്ച് എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ഹനുമാനെ, സുഘ്രീവന്‍ ആ പരിസരത്തൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെ വിളിച്ചെഴുനേല്പിച്ച് തന്റെ ശക്തിയേയും കഴിവിനേയും കുറിച്ച് ബോധിപ്പിച്ചു.

"മകനെ നീ ഹനുമാനാണ്‌. നിനക്കു നിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്‌. നീ കുട്ടിയായിരുന്നപ്പോള്‍ നാട്ടിലെ കലാസമിതിയുടെ ഓണാഘോഷത്തിന്‌ നടന്ന 'ബ്രെഡ് തീറ്റ' മത്സരത്തില്‍ വെള്ളം കുടിക്കാതെ എന്തോരം ബ്രെഡ് അകത്താക്കിയിരിക്കുന്നു! അതിന്റെ അടയാളമാണ്‌ നിന്റെ മുമ്പില്‍ തൂങ്ങിക്കിടക്കുന്ന ചീന ഭരണി പോലത്തെ കുടവയര്‍. ആ പാരമ്പര്യവും അനുഭവ സമ്പത്തും ഉള്ള നിനക്കിതൊക്കെ വെറും 'ജുജുബി' കേസ്. നിന്നെ കൊണ്ടിതു ചെയ്യാന്‍ പറ്റും..Come On. Come On.."

പൊക്കി വിടാന്‍ ആളുണ്ടേല്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ വരെ പോകാം.അപ്പോഴാണോ ഈ ഞാന്‍! അങ്ങനെ എന്റെ കഴിവും ശക്തിയും തിരിച്ചറിഞ്ഞ ഞാന്‍  20 മിനിറ്റിനുള്ളില്‍ നമ്മുടെ സാന്റ്വിചിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്തയിലാക്കി.മഴക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന പോലെ എന്റെ കണ്ണീന്നും മൂക്കീന്നും ചീറ്റിയ വെള്ളമൊക്കെ ടിഷ്യൂ വെച്ച് തുടച്ച് ക്ലീനാക്കി ഒരു മുട്ടന്‍ ഏംബക്കവുമിട്ട് പതുക്കെ പുറത്തേക്ക് നടന്നു.

ഈ ലോകത്തിനു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഓഫീസിലെത്തി സീറ്റിലിരുന്നപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി. "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും" എന്നു പറഞ്ഞ ആ മഹാനെ നേരിട്ടു കാണാന്‍ പറ്റിയെങ്കില്‍ ഒരു ഷേക് ഹാന്റ് കൊടുക്കാമായിരുന്നു...


വാല്‍ക്കഷ്ണം:
എന്നെപ്പോലെ അബദ്ധം പറ്റാതിരിക്കാന്‍ SubWay യുടെ മെനു താഴെ കൊടുത്തിരിക്കുന്നു.